തീവ്രവാദികൾക്ക് സഹായം;ഇന്ത്യയിൽ വാട്സ്ആപ്പ് നിരോധിയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതിയിൽ
തീവ്രവാദികള്‍ക്ക് സഹായമാകുമെന്നതിനാല്‍ വാട്‌സ്ആപ്പും വൈബറും നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. വാട്‌സ്ആപ്പില്‍ പുതുതായി നടപ്പിലാക്കിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സഹായമാകുമെന്നുമെന്നാണ് വാദം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിയാനയിലെ വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.ഹർജിയിൻ മേൽ ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ മാസം 29ന് വാദം കേൾക്കും.
സന്ദേശങ്ങൾ അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം വായിക്കാൻ കഴിയുന്ന രീതിയിൽ കുറച്ച് നാൾ മുമ്പാണ് വാട്സ്ആപ്പ് എൻക്രിപ്ഷൻ സംവിധാനം നടപ്പിലാക്കിയത്. എന്നാൽ ഇത് തീവ്രവാദികൾക്ക് അന്വേഷണ ഏജൻസികളുടെ കണ്ണിൽപെടാതെ ആശയകൈമാറ്റം നടക്കുമെന്നാണ് ഹർജിക്കാരന്റെ വാദം. ഇത്തരം സന്ദേശങ്ങൾ പിടികൂടാൻ നിലവിൽ പ്രയാസമാണെന്ന് അന്വേഷണ ഏജൻസികൾ തന്നെ സമ്മതിക്കുന്നുമുണ്ട്.
വാട്‌സ്ആപ്പ്, വൈബര്‍, ഹൈക്ക്, ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം