ഇന്ത്യയുടെ എൻ.എസ്.ജി അംഗത്വം;അജണ്ടയിൽ ഇല്ലെന്ന് ചൈന
ദക്ഷിണ കൊറിയയിലെ സിയൂളില്‍ 24 മുതല്‍ നടക്കുന്ന ആണവ വിതരണ ഗ്രൂപ്പ്(എന്‍എസ്ജി) യോഗത്തില്‍ ഇന്ത്യയുടെ അംഗത്വ വിഷയം ചര്‍ച്ചയാവില്ലെന്ന് ചൈന. ഇന്ത്യയുടെ അംഗത്വത്തെ ചൈന എതിര്‍ക്കുന്നില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഞായറാഴ്ച പറഞ്ഞിരുന്നു. ഇതിനു ഒരു ദിവസം പിന്നിടുമ്പോഴാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ചൈന രംഗത്തെത്തുന്നത്.
ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഇടം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ചൈന എതിരല്ലെന്നും അംഗത്വത്തിന്റെ മാനദണ്ഡങ്ങള്‍ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇന്നലെ സുഷമ സ്വരാജ് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ബെയ്ജിംഗിന്റെ കര്‍ക്കശ നിലപാട് പുറത്ത് വന്നത്. എന്‍എസ്ജി അംഗരാജ്യങ്ങള്‍ക്ക് ഇടയില്‍ ഇന്ത്യയുടെ പ്രവേശനത്തിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ ചൈന ശ്രമിക്കുന്നുമുണ്ട്.
ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം കിട്ടുമെന്ന കാര്യത്തിലും ശുഭപ്രതീക്ഷയാണുള്ളത്. ഇന്ത്യയുടെ അംഗത്വവുമായി ബന്ധപ്പെട്ട ഒരു ചർച്ചയും യോഗത്തിൽ ഉണ്ടാകില്ലെന്നും ഇതുമായി ബന്ധപ്പെട്ട് യോഗത്തിൽ ഒരു അജണ്ടയുമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍, വിദേശമന്ത്രാലയ വകുപ്പ് സെക്രട്ടറി (വെസ്റ്റ്) സുജാതമത്തേ എന്നിവരുടെ നേതൃത്വത്തിലാണ് എന്‍.എസ്.ജി അംഗരാജ്യങ്ങളുടെ നിലപാട് ഇന്ത്യക്ക് അനുകൂലമാക്കാനുള്ള തീവ്രയത്നം നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പില്‍ അംഗമാകുന്നതിനെ ശക്തമായി എതിര്‍ക്കുന്ന അയല്‍രാജ്യമായ ചൈനയില്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ ജൂണ്‍ 16, 17തീയതികളിൽ രഹസ്യ സന്ദര്‍ശനം നടത്തിയിരുന്നു.