ജിഷ വധം: തനിക്കെതിരേയുള്ള ആക്ഷേപങ്ങള്‍ നട്ടാൽ കുരുക്കാത്ത നുണ;ജിഷയുടെ മരണശേഷം അമ്മയെ ആശുപത്രിയിൽ പോയി കണ്ടിരുന്നു,അപ്പോഴാണു അവരെ ആദ്യമായി കാണുന്നത്:പി പി തങ്കച്ചൻ
നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടതിന് പിന്നില്‍ താനാണെന്ന പ്രചരണം നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. ജിഷയുടെ കൊലപാതകത്തില്‍ തങ്കച്ചന് പങ്കുണ്ടെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകന്‍ ജോമാന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത് ചർച്ചയായിരുന്നു.കൊലപാതകവുമായി തനിക്കൊ തന്റെ കുടുംബത്തിനൊ യാതൊരു ബന്ധവുമില്ല. അവര്‍ തന്റെ വീട്ടില്‍ 20 വര്‍ഷം ജോലിക്കു നിന്നെന്നു പറയുന്നത് ശുദ്ധ കളവാണ്. ഒരു ദിവസം പോലും തന്റെ വീട്ടില്‍ ജോലിക്കു നിന്നിട്ടില്ലെന്നും പി.പി. തങ്കച്ചന്‍ പറഞ്ഞു. ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റേത് വ്യക്തിഹത്യയാണ്. നിയമ നടപടികള്‍ സ്വീകരിക്കും. പെരുമ്പാവൂരില്‍ ഇടതുപക്ഷം തോറ്റതിന്റെ വിരോധം തീര്‍ക്കുകയാണെന്നും തങ്കച്ചന്‍ പറഞ്ഞു.
പെരുമ്പാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയില്‍ ചിലര്‍ പകവീട്ടുകയാണ്. തനിക്കെതിരേ ഇത്തരം ആരോപണം ഉയരുന്നത് ജീവിതത്തില്‍ ആദ്യമാണെന്നും തങ്കച്ചന്‍ പറഞ്ഞു. ജിഷയുടെ കൊലപാതകം നടന്ന ശേഷം അമ്മയെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. അപ്പോഴാണ് അവരെ ആദ്യമായി കാണുന്നത്. തനിക്ക് ഈ കുടുംബത്തെ അറിയില്ലെന്നും ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു.
ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണെന്നും ഇത്തരത്തില്‍ അന്വേഷണങ്ങള്‍ പൊലീസ് അട്ടിമറിക്കുകയായിരുന്നെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയച്ചിരുന്നു. ജിഷയുടെ പിതാവാണു പി പി തങ്കച്ചൻ എന്ന രീതിയിലായിരുന്നു പ്രചാരണം