തിരഞ്ഞെടുപ്പിനു പിന്നാലെ അക്രമ പരമ്പര തുടരുന്നു;കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിനു തിരൂരിൽ സിപിഎം പ്രവർത്തകനും വെട്ടേറ്റു
കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പോപ്പുലര്‍ ഫ്രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഐ എന്‍ ടി യു സി പുതിയകാവ് യൂണിറ്റ് കണ്‍വീനറും കോണ്‍ഗ്രസ് കുലശേഖരപുരം 11ാം വാര്‍ഡ് ബൂത്ത് പ്രസിഡന്റുമായ പുതിയകാവ് പുന്നക്കുളം പുത്തന്‍വീട്ടില്‍ അന്‍സാറിനെ (39) യാണ് മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയ്ക്കും കൈകാലുകള്‍ക്കും മാരകമായ വെട്ടേറ്റ അന്‍സാറിനെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കോണ്‍ഗ്രസ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. പ്രാദേശിക നേതാവെന്ന നിലയില്‍ അന്‍സാര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്യത്തില്‍ അന്‍സാറിനെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയതെന്ന് പൊലിസ് പറഞ്ഞു.
സിനിമ കണ്ട് തിയറ്ററില്‍നിന്ന് മടങ്ങുകയായിരുന്ന സിപിഐഎം പ്രവര്‍ത്തകന്റെ കൈയും കാലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടി. തിരൂര്‍ അന്നാര എല്‍.പി സ്‌കൂള്‍ പരിസരത്ത് ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. വെട്ടം വേമണ്ണ ഇല്ലത്തപ്പടി നെടിയാരമ്പത്ത് മുരളിയുടെ മകന്‍ സുബിന്‍ലാലാണ് (21) ആക്രമണത്തിനിരയായത്. സിനിമ കണ്ടിറങ്ങിയ സുബനു നേരെ മുളക് പൊടിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബിനെ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.