ബി.ജെ.പിക്ക് തിരിച്ചടി;വിമതരെ പുറത്താക്കിയ നടപടി ഹൈക്കോടതിയും ശരിവച്ചു
വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് സ്പീക്കര്‍ അയോഗ്യരാക്കിയതിനെതിരെ ഉത്തരാഖണ്ഡിലെ വിമത എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ കോടതി വിധി കോണ്‍ഗ്രസിന് നേരിയ തോതില്‍ ആശ്വാസം നല്‍കുമ്പോള്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. ഇതോടെ വോട്ടെടുപ്പില്‍ വിമത എം.എല്‍.എമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല.
ജസ്റീസ് യു.സി. ധ്യാനി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഹൈക്കോടതി വിധി. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
71 അംഗ നിയമസഭയില്‍ 36 എം.എല്‍.എമാര്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ സ്പീക്കര്‍ അടക്കം 27 സാമാജികരാണുള്ളത്. ബിജെ.പിക്ക് 27 എം.എല്‍.എമാര്‍ ഉണ്ട്. അയോഗ്യരായ ഒമ്പത് എം.എല്‍.എമാര്‍ ബി.ജെ.പിയുടെ കൂടെയാണ്. പി.ഡി.എഫും ഒരു നോമിനേറ്റഡ് അംഗവും കോണ്‍ഗ്രസിനെ പിന്തുണക്കുന്നവരുമാണ്.
രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ഉത്തരാഖണ്ഡില്‍ മേയ് പത്തിന് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന്റെ പിറ്റേന്നാണ് ഹൈക്കോടതി എംഎല്‍എമാരുടെ ഹര്‍ജി പരിഗണിച്ചത്. കൂറുമാറിയ എംഎല്‍എമാര്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ വോട്ട് ചെയ്യാനാവില്ല വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഹൈക്കോടതി ശനിയാഴ്ച പരിഗണിച്ചത്. ഒമ്പത് എംഎല്‍എമാര്‍ കൂറുമാറിയതോടെയാണ് ഹരീഷ് റാവത്ത് മന്ത്രിസഭയെ പുറത്താക്കി കേന്ദ്രം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്.