ജിഷ വധം:ഇപ്പോഴത്തെ അന്വേഷണം കാര്യക്ഷമമല്ലെന്ന് വി.എസ്

single-img
4 May 2016

Achuthanandan_jpg_1241752f
നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റി പുതിയ സംഘത്തെ കേസ് ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആസ്പത്രിയില്‍ കഴിയുന്ന ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസിന്റെ സന്ദര്‍ശനമുണ്ടാകുമെന്നറിഞ്ഞതോടെ പെരുമ്പാവൂരില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു.

പ്രതികളെ ഇതുവരെ പിടികൂടാനാവാത്തത് സര്‍ക്കാരിന് ആത്മാര്‍ഥത ഇല്ലാത്തത് കൊണ്ടാണെന്നും അന്വഷണത്തിന് ഇത്രയും കാല താമസം വരുത്തിയതിന് മുഖ്യമന്ത്രിയുടെ ഒരു തരത്തിലുള്ള ന്യായവാദവും അംഗീകരിക്കാന്‍ കഴിയുന്നതല്ല,ജിഷ കൊല്ലപ്പെട്ട് ആറ് ദിവസം കഴിഞ്ഞാണ് അന്വേഷണം ആരംഭിച്ചതെന്നും വി.എസ് കുറ്റപ്പെടുത്തി.

സ്ഥലത്ത് ഇപ്പോഴും വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയുന്നുണ്ട്. മുതിര്‍ന്ന പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് സുരക്ഷയൊരുക്കിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്ഥലത്തെത്തിയപ്പോള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.