കേരളത്തിന്റെ സഹിഷ്ണുതയും സാര്‍വ്വലൗകികതയും രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി
കേരളത്തിന്റെ സഹിഷ്ണുതയെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി. കേരളത്തിന്റെ സഹിഷ്ണുതയും സാര്‍വ്വലൗകികതയും രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞു. എല്ലാ പാരമ്പര്യങ്ങളെയും സംസ്‌കാരങ്ങളെയും സ്വാഗതം ചെയ്യുന്നതാണ് ഇന്ത്യയുടെ ചരിത്രമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.
മുസരീസ് പൈതൃക പദ്ധതി കേരളത്തിലെ വിവിധ മതങ്ങളുടേയും ജാതികളുടേയും സമന്വയം കൂടിയാണ്. സാമുദായിക സൗഹാർദ്ദത്തോടെ കഴിയുന്ന കേരളത്തിലെ ജനങ്ങളുടെ പൈതൃകം കൂടിയാണ് അത് വിളിച്ചോതുന്നത്. പരസ്പര ബഹുമാനം, മറ്റു മതങ്ങളെ ബഹുമാനിക്കൽ, വ്യത്യസ്താഭിപ്രായങ്ങളെ അംഗീകരിക്കൽ തുടങ്ങിയ കാര്യങ്ങളാണ് ഈ പദ്ധതിയിലൂടെ വെളിവാകുന്നത്. വൈവിദ്ധ്യത കാത്തു സൂക്ഷിക്കുന്പോൾ തന്നെ പുതിയ ആശയങ്ങളേയും സംസ്‌കാരത്തേയും സ്വാഗതം ചെയ്യാൻ ഇന്ത്യ മടി കാണിക്കാറില്ലെന്നും രാഷ്ട്രപതി പറഞ്ഞു.
മൂവായിരത്തിലധികം വര്‍ഷങ്ങളുടെ ചരിത്രം അനുമാനിക്കുന്ന മുച്ചിരിപ്പട്ടണത്തിന്റെ വീണ്ടെടുപ്പാണ് മുസിരിസ് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നത്. വൈപ്പിന്‍ മുതല്‍ ഏറിയാട് വരെയുള്ള പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം പദ്ധതിയിലൂടെ ഉറപ്പുവരുത്തുന്നു. 29 മ്യൂസിയങ്ങളും പൈതൃക കേന്ദ്രങ്ങളുമാണ് പൂര്‍ത്തിയാകുന്നത്. യുനസ്‌കോയുടെ സഹകരണത്തോടെ 41 രാജ്യങ്ങളിലേക്കുള്ള പുരാതന സുഗന്ധവ്യഞ്ജന പാതയുടെ വീണ്ടെടുപ്പാണ് അടുത്ത ഘട്ടത്തില്‍ നടപ്പാക്കുക.