നടന്‍ മോഹന്‍ലാലിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്

single-img
23 February 2016

M Swaraj

ജെഎന്‍യു സംഭവത്തില്‍ സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ച് വിദ്യാര്‍ത്ഥികളെ തള്ളി ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്ത്.

രാജ്യസ്‌നേഹത്തിന്റെ സീസണാണിത് എന്നു പറഞ്ഞാണ് സ്വരാജ് തന്റെ കുറിപ്പ് ആരംഭിക്കുന്നത്. മോഹന്‍ ലാല്‍ മലയാളത്തിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും എന്നാല്‍ എന്നാല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അഭിപ്രായപ്രകടനം യാഥാര്‍ത്ഥ്യബോധമില്ലാത്തതും ശുദ്ധ അസംബന്ധവും വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് തനിക്കുള്ള അജ്ഞത വെളിവാക്കുന്നതുമാണെും സ്വരാജ് പറഞ്ഞു.

അത് വര്‍ഗീയ വാദികളായ ഗുണ്ടകളെ സഹായിക്കുന്ന നാലാംകിട പരോക്ഷ വക്കാലത്തായിപ്പോയെന്നും
കര്‍ഷകര്‍ നിത്യേന ജീവനൊടുക്കുന്ന , പട്ടിണി കിടന്നു മരിക്കുന്നവന്റെ ശ്മശാനമായി മാറിയ , തൊഴിലില്ലായ്മയുടെയും, നിരക്ഷരതയുടെയും ,ശിശു മരണങ്ങളുടെയും, അഴിമതിയുടെയും ,വര്‍ഗീയാതിക്രമങ്ങളുടെയും റിപ്പബ്ലിക്കായി മാറിയ ഇന്ത്യയെക്കുറിച്ച് അഭിമാനിക്കാനല്ല ഇന്ത്യയുടെ അഭിമാനം വീണ്ടെടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും രാഷ്ട്രത്തിന്റെ അഭിമാനം വീണ്ടെടുക്കാന്‍ ജനാധിപത്യ കശാപ്പിനും വര്‍ഗീയതക്കുമെതിരായി ഉയരുന്ന ശബ്ദത്തെ രാജ്യദ്രോഹികള്‍ എന്നു മുദ്രയടിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയായിരുന്നു യഥാര്‍ത്ഥ രാജ്യസ്നേഹിയായ മോഹന്‍ലാല്‍ പ്രതികരിക്കേണ്ടായിരുന്നതെന്നും പോസ്റ്റിലൂടെ സ്വരാജ് ചൂണ്ടിക്കാട്ടുന്നു.

സ്വരാജിന്റെ പോസ്റ്റ് വായിക്കാം:

രാജ്യ സ്നേഹത്തെക്കുറിച്ചു തന്നെ…
എം. സ്വരാജ്.

ഇത് രാജ്യസ്നേഹത്തിന്റെ സീസണാണ്. രാഷ്ട്രത്തിന്റെ ശത്രുക്കൾ രാജ്യസ്നേഹം പഠിപ്പിക്കാനിറങ്ങുന്ന സീസൺ. രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്നവർ, ഭരണഘടന ഇന്നലെയും കത്തിച്ചവർ, ആയിരക്കണക്കിന് ഭാരത പൗരന്മാരെ കൊന്നു തള്ളിയവർ, കൽബുർഗിയ്ക്കും പൻ സാരെക്കും ധാബോൽക്കറിനും വധശിക്ഷ വിധിച്ചു നടപ്പാക്കിയവർ……..

ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നവരെ തിരഞ്ഞ് പിടിച്ച് അടിച്ചു കൊല്ലുന്നവർ, പെരുമാൾ മുരുഗൻ മുതൽ എം.എം ബഷീർ വരെയുള്ളവരെ നിശബ്ദരാക്കിയവർ, ഗോഡ്സേ ക്ക് പ്രതിമയുണ്ടാക്കുന്നവർ…. ഇവരാണ് രാജ്യസ്നേഹത്തിന് ക്ലാസെടുക്കുന്ന മാന്യന്മാർ.

കപട രാജ്യസ്നേഹം നടിച്ച് മുതലെടുപ്പ് നടത്താനിറങ്ങിയ സംഘപരിവാർ ഗുണ്ടകൾക്ക് എടുത്തുപയോഗിക്കാൻ പാകത്തിലുള്ള ഒരു അഭിപ്രായപ്രകടനമാണ് ആദരണീയനായ ചലച്ചിത്ര താരം ശ്രീ മോഹൻലാൽ ഇപ്പോൾ നടത്തിയിട്ടുള്ളത്.

അനുഗ്രഹീതനായ ഈ മഹാനടൻ മലയാളത്തിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന നടൻ കൂടിയാണ് അദ്ദേഹം. എത്രയെത്ര കഥാപാത്രങ്ങളെയാണ് തന്റെ നടന വൈഭവം കൊണ്ട് മോഹൻലാൽ അനശ്വരമാക്കിയിട്ടുള്ളത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ഈ മഹാനടനിലെ പ്രതിഭ മലയാളികൾ തിരിച്ചറിഞ്ഞതാണ് –

പഞ്ചാഗ്നിയും, വാനപ്രസ്ഥവും, പാദമുദ്രയും, കിരീടവും, താഴ്വാരവും, കമലദളവും , ഭരതവും, സദയവും, കാലാപാനിയും, തന്മാത്രയും….. പെട്ടന്ന് അവസാനിപ്പിക്കാനാവാത്ത ഈ പട്ടികയിൽ ഒരുപാടു ചിത്രങ്ങളെ ഉൾപ്പെടുത്താനാവും. കാലത്തിന്റെ കൈകൾക്ക് മായ്ക്കാനാവാത്ത എത്രയെത്ര സുന്ദര മുഹൂർത്തങ്ങളെ ലാൽ സമ്മാനിച്ചിരിക്കുന്നു. മനസിന്റെ ഉള്ളറകളിൽ മയിൽപ്പീലിത്തുണ്ട് പോലെ മലയാളികൾ സൂക്ഷിക്കുന്ന എത്രയെത്ര കഥാപാത്രങ്ങൾ.. കലാമൂല്യമുള്ള കൊമേഴ്സ്യൽ ചിത്രങ്ങളിലും ഗൗരവമുള്ള സിനിമകളിലും മാത്രമല്ല തല്ലിപ്പൊളി സിനിമകളിൽ പോലും തന്റെ വേഷം മികച്ചതാക്കി മാറ്റുന്ന ഈ നടന വിസ്മയം നമ്മുടെ അഭിമാനം തന്നെയാണ്.

എന്നാൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അഭിപ്രായപ്രകടനം യാഥാർത്ഥ്യബോധമില്ലാത്തതും ശുദ്ധ അസംബന്ധവും വർത്തമാനകാല ഇന്ത്യൻ യാഥാർത്ഥ്യങ്ങളെക്കുറിച്ച് തനിക്കുള്ള അജ്ഞത വെളിവാക്കുന്നതുമാണെന്ന് പറയാതെ വയ്യ. അത് വർഗീയ വാദികളായ ഗുണ്ടകളെ സഹായിക്കുന്ന നാലാംകിട പരോക്ഷ വക്കാലത്തായിപ്പോയി.

സിയാച്ചിനിൽ മരണമടഞ്ഞ ധീര സൈനികനെയും അദ്ദേഹത്തിന്റെ പിഞ്ചുകുഞ്ഞ് മീനാക്ഷിയെയും കുറിച്ചെഴുതിയത് ഹൃദയസ്പർശിയായി. ഞാൻ കഴിഞ്ഞ ദിവസം ആ വീട്ടിൽ പോയിരുന്നു. ഒന്നുമറിയാതെ ശാന്തമായുറങ്ങുന്ന മീനാക്ഷിയെ കുറേ നേരം നോക്കി നിന്നു. കുടുംബാംഗങ്ങളെയെല്ലാം കണ്ടു.അവരൊക്കെയും നമ്മുടെ സ്വന്തം കുടുംബാംഗങ്ങൾ തന്നെയല്ലേ. സിയാച്ചിനിൽ നിന്ന് ക്ഷണം ഉണ്ടായിരുന്നെങ്കിലും പോകാൻ കഴിഞ്ഞില്ലെന്ന് മോഹൻലാൽ എഴുതിയിട്ടുണ്ട് അത് സ്വാഭാവികവുമാണ്. എന്നാൽ ഇത്രമാത്രം വേദനിക്കുന്ന മഹാനടൻ കൊല്ലത്ത് മണ്ട്രോതുരുത്തിലുള്ള ജവാന്റെ വീട്ടിലെത്തി മീനാക്ഷിയെ കാണുമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.

മഞ്ഞുമലകളിൽ മൈനസ് 40 ഡിഗ്രിയിൽ ജീവിതം ഹോമിക്കേണ്ടവരാണോ നമ്മുടെ ധീര സൈനികർ.? പ്രതിരോധ ചിലവുകൾക്കായി കോടികൾ നീക്കി വെക്കുന്ന രാജ്യത്ത് അതൊക്കെ നേരായ വഴിയിലാണോ ചിലവഴിക്കപ്പെടുന്നത്? ഇത്തരം ചിന്തകൾക്ക് ഇപ്പോൾ കൂടുതൽ പ്രസക്തിയുണ്ടെന്ന് ഞാൻ കരുതുന്നു. സൈനികരുടെ ത്യാഗ സമ്പൂർണമായ സേവനത്തെക്കുറിച്ച് അർദ്ധസൈനികൻ കൂടിയായ മോഹൻലാൽ വാചാലമാവുന്നത് സ്വാഭാവികമാണ് .അതിനോടെല്ലാം ഞാനം യോജിക്കുന്നു. എന്നാൽ സൈനികരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശവപ്പെട്ടികൾ വാങ്ങിയതിൽ പോലും കോടികൾ മോഷ്ടിച്ചവരുടെ രാജ്യസ്നേഹ നാടകങ്ങൾ തിരിച്ചറിയാൻ കഴിയാതെ പോകുമ്പോളാണ് മോഹൻലാലിന്റെ കുറിപ്പ് സംശയാസ്പദമാക്കുന്നത്.

എന്താണ് രാജ്യം എന്നുകൂടി അഭിനവ രാജ്യ സ്നേഹികൾ ഓർക്കുന്നത് നല്ലതാണ്. ഏഷ്യാ വൻകരയിലെ വിസ്തൃതമായ ഒരു ഭൂപ്രദേശവും ധാരാളം സൈനികരും ചേർന്നാൽ അത് ഇന്ത്യയാവില്ല. ഇവിടെ അധിവസിക്കുന്ന കോടിക്കണക്കിന് മനുഷ്യരാണ് ഇന്ത്യ . വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവരും ഒരു മതത്തിലും വിശ്വസിക്കാത്തവരുമായ കോടാനുകോടി മനുഷ്യർ. സാധാരണക്കാരും ദരിദ്രരും കർഷകരും എല്ലാമുൾപ്പെടുന്ന മഹാജനസഞ്ചയം. അവരുടെ സ്വപനങ്ങളും സങ്കടങ്ങളും പ്രതീക്ഷകളുമാണ് ഇന്ത്യ. ഇന്ത്യയെ സ്നേഹിക്കുകയെന്നാൽ ഇന്ത്യയിലെ മനുഷ്യരെ സ്നേഹിക്കുകയെന്നാണർത്ഥം. ഇന്ന് രാജ്യസ്നേഹം പഠിപ്പിക്കാൻ ആയുധമെടുക്കുന്നവരുടെ ആചാര്യൻ ശ്രീ.മാധവ സദാശിവ ഗോൾവാൾക്കർ ‘വിചാരധാര’ യിൽ എഴുതിയത് മുസ്ലീങ്ങളും കൃസ്ത്യനികളും കമ്യൂണിസ്റ്റുകാരും ഇന്ത്യയുടെ ഭീഷണിയാണെന്നാണ്. മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും കൊന്നു തീർത്ത് ഇന്ത്യ ശുദ്ധീകരിക്കാൻ ശ്രമിക്കുന്നവരുടെ അപകടം നിറഞ്ഞ കപട രാജ്യസ്നേഹത്തെ എതിർക്കുകയായിരുന്നില്ലേ മോഹൻലാൽ ചെയ്യേണ്ടിയിരുന്നത്.

കലാലയങ്ങൾ ചോദ്യം ചോദിക്കുകയും മുഷ്ടി ഉയർത്തുകയും ചെയ്യുമ്പോഴല്ല രാഷ്ട്രം തകരുന്നതെന്ന് എല്ലാവരും ഓർക്കണം. മറിച്ച് അനീതി പേമാരിയായി പെയ്തിറങ്ങുമ്പോൾ നിശബ്ദത പാലിക്കുന്നവരുടെ നിസംഗത കൊണ്ടാണ് രാഷ്ട്രം ദുർബലമാവുക.

കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഇന്ത്യൻ ദേശീയപതാകയായി ശ്രീ.പിംഗലി വെങ്കയ്യ ഡിസൈൻ ചെയ്ത ത്രിവർണ പതാക അംഗീകരിച്ചപ്പോൾ ആർ എസ് എസ് മുഖപത്രമായ ഓർഗനൈസറിന്റെ മുഖപ്രസംഗം ഈ പതാകയെ അംഗീകരിക്കില്ല എന്നായിരുന്നു. ഹിന്ദുക്കൾ ത്രിവർണ പതാക ഉയർത്തരുതെന്നും ഇന്ത്യയ്ക്ക് വേണ്ടത് കാവി കൊടിയാണെന്നും അന്നു മുതൽ ഇന്നുവരെ തുടർച്ചയായി പറഞ്ഞവർ പാട്യാല കോടതിയിൽ ദേശീയ പതാകയുമായി കടന്നു വരുമ്പോൾ അത് രാജ്യസ്നേഹം കൊണ്ടല്ലെന്ന് മനസിലാക്കാൻ മോഹൻലാലിന് കഴിയണമായിരുന്ന. പതാക കെട്ടിയ വടി കൊണ്ട് വിദ്യാർത്ഥികളെ അടിച്ചവർക്ക് ദേശീയ പതാക അടിക്കാനുള്ള ഒരു വടി മാത്രമാണ്.

ജെഎൻ യുവിൽ പാകിസ്ഥാൻ അനുകൂലമുദ്രാവാക്യം വിളിച്ചു എന്ന നുണ ഇപ്പോൾ പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. സ്ഥിര ബുദ്ധിയുള്ള ഒരാളും ഇന്ന് പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കില്ല.ജെ.എൻ യുവിലെ കുട്ടികൾ ഒട്ടും വിളിക്കില്ല. പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു സർവ്വകലാശാലയുടെ ജീവനെടുക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. പാകിസ്ഥാൻ ഇന്നർഹിക്കുന്നത് സഹതാപം മാത്രമാണ്. ഒരു മതരാഷ്ട്രത്തിന്റെ ദയനീയ പതനമാണ് പാകിസ്ഥാൻ കാണിച്ചുതരുന്നത്. ഇത് ഇന്ത്യയെ മത രാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർ മനസിരുത്തി ചിന്തിക്കേണ്ട വിഷയവുമാണ്.

നമ്മളെല്ലാം ഈ രാജ്യത്തെ സ്നേഹിക്കുന്നവരാണ്. എന്നാൽ ഇന്നത്തെ ഇന്ത്യയെ കുറിച്ചോർക്കുമ്പോൾ അഭിമാനിക്കാൻ കഴിയുമോ? എഴുത്തുകാരെയും ബുദ്ധിജീവികളേയും വെടിവെച്ചു കൊല്ലുമ്പോൾ മനസിലുണ്ടാവുന്ന വികാരം അഭിമാനമാണോ? ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചുവെന്ന കാരണത്താൽ മനുഷ്യർ തെരുവിൽ കൊല്ലപ്പെടുമ്പോൾ നമുക്കഭിമാനിക്കാൻ കഴിയുമോ? ഗാന്ധിയല്ല ഗോഡ്സേയാണ് ആദരിക്കപ്പെടേണ്ടതെന്ന് ബി ജെ പിയുടെ എം.പി ആവർത്തിച്ചു പറയുകയും ഗോഡ്സേ ക്ക് പ്രതിമകൾ ഉയരുകയും ചെയ്യുമ്പോൾ തല ഉയർത്തി നിൽക്കാൻ ഇന്ത്യക്കാർക്കാവുമോ? ജനിച്ച ജാതിയുടെ പേരിൽ പീഡിപ്പിക്കപ്പെടുന്നതിന്റെ വേദനയുമായി സർവകലാശാലകളിൽ ജീവനൊടുക്കുന്ന വെമൂല മാരുടെ മൃതദേഹങ്ങൾ തൂങ്ങിയാടുമ്പോൾ അഭിമാനിക്കണോ? ഇന്ത്യൻ ജയിലുകളിൽ സമർത്ഥരായ കുട്ടികളെ പൂട്ടിയിടുകയും കോടതിയിൽ ആക്രമിക്കപ്പെടുകയും ചെയ്യുമ്പോൾ അഭിമാന വിജൃംഭിതരാവണോ?

കർഷകർ നിത്യേന ജീവനൊടുക്കുന്ന , പട്ടിണി കിടന്നു മരിക്കുന്നവന്റെ ശ്മശാനമായി മാറിയ , തൊഴിലില്ലായ്മയുടെയും, നിരക്ഷരതയുടെയും ,ശിശു മരണങ്ങളുടെയും, അഴിമതിയുടെയും ,വർഗീയാതിക്രമങ്ങളുടെയും റിപ്പബ്ലിക്കായി മാറിയ ഇന്ത്യയെക്കുറിച്ച് അഭിമാനിക്കാനല്ല ഇന്ത്യയുടെ അഭിമാനം വീണ്ടെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. രാഷ്ട്രത്തിന്റെ അഭിമാനം വീണ്ടെടുക്കാൻ ജനാധിപത്യ കശാപ്പിനും വർഗീയതക്കുമെതിരായി ഉയരുന്ന ശബ്ദത്തെ രാജ്യദ്രോഹികൾ എന്നു മുദ്രയടിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെയായിരുന്നു യഥാർത്ഥ രാജ്യസ്നേഹിയായ മോഹൻലാൽ പ്രതികരിക്കേണ്ടായിരുന്നത്.

അശോക് വാജ്പേയി മുതൽ ജയന്തമഹാപാത്ര വരെയുള്ള വലിയ മനുഷ്യർ തങ്ങളുടെ പുരസ്കാരങ്ങൾ വലിച്ചെറിഞ്ഞത് എന്തിനായിരുന്നുവെന്ന് മോഹൻലാൽ മനസിലാക്കണം. അവരെയൊന്നും ദയവായി ദേശ സ്നേഹമില്ലാത്തവരായി കാണരുത്. ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ കരുതി ജീവൻപോകാനിടയുണ്ടെന്നറിഞ്ഞിട്ടും ശബ്ദമുയർത്തുന്ന മനുഷ്യരാണ് – എല്ലാ വിഭാഗത്തിലും പെട്ട മനുഷ്യർ – യഥാർത്ഥ രാജ്യ സ്നേഹികൾ . അവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

പുതിയ നിലപാടുകളുടെ ചിലവിലല്ലാതെ തന്നെ ഭാരതരത്നം ഉൾപ്പെടെയുള്ള സകലപുരസ്കാരങ്ങൾക്കും അർഹതയുള്ള ആളാണ് മോഹൻലാൽ . അതൊക്കെ അങ്ങനെ തന്നെ ലഭിക്കുമ്പോളാണ് തിളക്കവുമുണ്ടാവുക.

എതിർശബദമുയർത്തുന്നവരുടെ തലയറുത്ത് ദേശസ്നേഹം സ്ഥാപിക്കാൻ ഇറങ്ങിയിരിക്കുന്ന ആർഷഭാരത ഗുണ്ടാസംഘത്തിന്റെ വക്കാലത്തൊഴിയാൻ മോഹൻലാലിന് കഴിഞ്ഞാൽ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് അതൊരാശ്വാസമായിരിക്കും. ഇനി മറിച്ച് മോഹൻലാൽ നാളെ ആർ എസ് എസ് പതാക കയ്യിലേന്തിയാലും ലാലിലെ നടനോടുള്ള സ്നേഹാദരങ്ങൾക്ക് ഒരു കുറവും വരില്ലെന്നും രാഷ്ട്രീയ നിലപാടുകളുടെ അപകടത്തെ ദയാരഹിതമായി തന്നെ എതിർക്കുമെന്നും വ്യക്തമാക്കട്ടെ.