റിപ്പോർട്ടർ ചാനൽ എം.ഡി എം വി നികേഷ്‌കുമാറിനും ഭാര്യയ്ക്കും എതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്
പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡിയുമായ എം വി നികേഷ്‌കുമാറിനും ഭാര്യയ്ക്കും എതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്.തൊടുപുഴ പോലീസ് സ്‌റ്റേഷനിലാണ് നികേഷിനും ഭാര്യ റാണി വര്‍ഗീസിനുമെതിരെ ഒന്നരക്കോടിയുടെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തത്.
തൊടുപുഴ സ്വദേശി സി പി മാത്യുവിന്റെ ഭാര്യ കരിമണ്ണൂര്‍ കോയിക്കത്താനത്ത് ലാലി മാത്യു ഇടുക്കി എസ് പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. റിപ്പോർട്ടർ ചാനൽ വൈസ് ചെയർമാനാണു ലാലി മാത്യു.
സെക്ഷൻ 406,407,427,468,471 വകുപ്പുകൾ പ്രകാരമാണു കേസ് എടുത്തിരിയ്ക്കുന്നതെന്ന് പോലീസ് വൃത്തങ്ങൾ ഇ-വാർത്തയോട് പറഞ്ഞു.
റിപ്പോർട്ടർ ചാനലിൽ ഷെയറായി ലാലിയില്‍ നിന്നും ഒന്നരക്കോടി രൂപ നികേഷിന്റെ കമ്പനി വാങ്ങിയെന്നും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശരിയായ ഓഹരി പങ്കാളിത്തമോ ലാഭ വിഹിതമോ ഇതുവരെ അനുവദിച്ചില്ലെന്നും മറിച്ച് കൃത്രിമ രേഖകള്‍ ഉണ്ടാക്കി നല്‍കിയ ഓഹരികളില്‍ തന്നെ തിരിമറി നടത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.
കേസിൽ മൊഴി നൽകാനായി നികേഷ് കുമാർ നാളെ സ്റ്റേഷനിൽ ഹാജരാകുമെന്ന് തൊടുപുഴ എ.എസ്.ഐ സുരേഷ് ഇ-വാർത്തയോട് പറഞ്ഞു
പരാതി സംബന്ധിച്ച് തൊടുപുഴ ഡി വൈ എസ് പി ജോണ്‍സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. 2016/235 ക്രൈം നമ്പരിലാണു കേസ് രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്.