എസ്.പിയും കുടുംബവും ആഹാരം കഴിച്ച പാത്രങ്ങള്‍ കഴുകാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടിവന്ന കോണ്‍സ്റ്റബിള്‍ ശമ്പളമായി വാങ്ങിയ തുക തരിച്ചേല്‍പ്പിച്ച് രാജിവെച്ചു

single-img
2 February 2016

Police

പോലീസ് മേധാവിയുടെ വീട്ടിലെ എച്ചില്‍ പത്രം കഴുകാന്‍ നിര്‍ബന്ധിതനായതില്‍ പ്രതിഷേധിച്ച് യുവാവ് പോലീസ് കോണ്‍സ്റ്റബിള്‍ ജോലി രാജിവച്ചു. രാജ്യത്തെ പോലീസ് സംവിധാനത്തിന് നാണക്കേടുണ്ടാക്കുന്ന ഈ വാര്‍ത്ത മധ്യപ്രദേശില്‍നിന്നുമാണ്. യുവാവിന്റെ രാജിക്ക് പിറകേ റിട്ടയേര്‍ട് പോലീസ് ഉദ്യോഗസ്ഥരില്‍ ചിലരും സമാന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

എസ്.പി സുഷാന്ദ് കുമാര്‍ സാക്‌സേനയുടെ ബംഗ്ലാവില്‍ എസ്.പിയും കുടുംബവും ആഹാരം കഴിച്ച പാത്രങ്ങള്‍ കഴുകാന്‍ നിര്‍ബന്ധിതനായതിന്റെ പേരില്‍ കോണ്‍സ്റ്റബിളായിരുന്ന ഷൈലേന്ദ്ര മിശ്രയാണ് ജോലി ഉപേക്ഷിച്ചത്. ‘എസ്.പിയുടെ കുടുംബം ആഹാരം കഴിച്ച പാത്രങ്ങള്‍ കഴുകുന്നതിന് താന്‍ നിര്‍ബന്ധിതനായി. എതിര്‍ത്തപ്പോള്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടിവന്നു. ദുരവസ്ഥ തുടര്‍ന്നപ്പോള്‍ മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും തനിക്ക് ലഭിച്ച 17,000 രൂപ മുതിര്‍ന്ന ഉദ്യോഗസ്ഥന് തിരിച്ചുനല്‍കിയശേഷം രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നുവെന്നും’ മിശ്ര വെളിപ്പെടുത്തി.

മകാണ്‍സ്റ്റബിളിന്റെ വെളിപ്പെടുത്തലിന് പിന്നാലെ റിട്ടയേര്‍ട് സബ് ഇന്‍സ്‌പെക്ടറും കുടുംബവും സമാന വെളിപ്പെടുത്തലുമായി രംഗത്തെത്തി. എസ്.പിയുടെ ഓഫീസില്‍ പാത്രം കഴുകുകയും അതിഥികള്‍ക്ക് ചായയും പലഹാരങ്ങളും വിളമ്പുന്നതുമടക്കമുള്ള ജോലികള്‍ ചെയ്യേണ്ടിവന്നിരുന്നതായി അദ്ദേഹവും വെളിപ്പെടുത്തി.

എന്നാല്‍ വാദങ്ങളെ എസ്.പി തള്ളിക്കളഞ്ഞു. മിശ്ര ജോലി രാജിവച്ചത് സ്വന്തം താല്‍പര്യപ്രകാരമാണെന്നും തനിക്ക് പങ്കില്ലെന്നും എസ്.പി അറിയിച്ചു.