സംഘപരിവാറിന്റെ അമീര്‍ഖാനെതിരായ ആപ്പ് വാപ്പസി പ്രചാരം പൊളിയുന്നു; സ്‌നാപ് ഡീലിന്റെ പ്രചാരത്തില്‍ വന്‍ വര്‍ധനവ്
ആമിർഖാൻ ബ്രാൻഡ് അംബാസഡറായ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ സ്‌നാപ് ഡീലിനെതിരെ സംഘപരിവാറുകൾ നടത്തിയ പ്രചരണം കമ്പനിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചതായി റിപ്പോർട്ടുകൾ. രാജ്യത്ത് വർധിച്ചു വരുന്ന അസഹിഷ്ണുതയെ കുറിച്ച് ആമിറിന്റെ പരാമർശങ്ങൾ കാരണമായിരുന്നു സംഘികൾ സ്‌നാപ് ഡീലിനെതിരെ തിരിഞ്ഞത്. ആപ്പ് ആനി.കോം പുറത്തുവിട്ട സ്റ്റാറ്റിസ്റ്റിക്കൽ രേഖയിലാണ് വിവാദം കമ്പനിയുടെ പ്രചാരം വർധിപ്പിച്ചതായി വ്യക്തമായത്.
അമീർഖാനോട് വിയോജിക്കുന്നവർ താരം ബ്രാൻഡ് അംബാസിഡറായ സ്‌നാപ് ഡീൽ ബഹിഷ്‌കരിക്കാനുള്ള പ്രചരണവുമായിട്ട് ഇറങ്ങുകയായിരുന്നു. “നോ ഡീൽ വിത്ത് സ്‌നാപ്ഡീൽ”, “ആപ് വാപ്‌സി” എന്നീ ഹാഷ് ടാഗുകളിലായിരുന്നു സോഷ്യൽ മീഡിയയിൽ സ്‌നാപ് ഡീൽ ബഹിഷ്‌കരിക്കണമെന്നാവശ്യം. എന്നാൽ ഇത് സ്‌നാപ്ഡീലിന്റെ പ്രചാരം വർധിപ്പിക്കുകയാണ് ചെയ്തതെന്നാണ് ആപ്പ് ആനി.കോം റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വിവാദം രൂക്ഷമായ നവംബർ 25ന് സ്‌നാപ്ഡീലിന്റെ റാങ്ക് 27 ആയും നവംബർ 26ന് 22ആയും സ്‌നാപ്ഡീലിന്റെ റാങ്കിങ് ഉയരുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തെ കമ്പനിയുടെ ഉയർന്ന റാങ്കിങായിരുന്നു ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ നവംബർ 23ന് രാംനാഥ് ഗോയങ്കെ എക്‌സലൻസ് ജേർണലിസം അവാർഡ് ചടങ്ങിനിടെയായിരുന്നു അമീർ ഖാൻ രാജ്യത്തെ വർധിച്ചു വരുന്ന അസഹിഷ്ണുതയുടെ പശ്ചാത്തലത്തിൽ തന്റെ ഭാര്യ കിരണിന്റെ ആശങ്ക പങ്കുവെച്ചത്. ഇതേ തുടർന്ന് അമീർഖാനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ പ്രതികരിച്ചിരുന്നു.