പശ്ചിമഘട്ടം എന്ന കേരളത്തിന്റെ ജീവശ്വാസം

single-img
16 November 2015

Western Ghat

ഭാരതത്തിന്റെ ആത്മാവ് ഉറങ്ങി കിടക്കുന്ന ഇടമാണ് പശ്ചിമഘട്ടം അഥവ സഹ്യാദ്രി. ഇന്ത്യ ഗോണ്ട്വാനാലാൻഡ് എന്ന പ്രാചീന ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നപ്പോഴേ പശ്ചിമഘട്ടമുണ്ടായിരുന്നു. അതായത് ഹിമാലയത്തെക്കാൾ എത്രയോ നൂറ്റാണ്ടുകൾക്ക് മുന്നേ രൂപപ്പെട്ടതാണ് പശ്ചിമഘട്ടം. പത്തുകോടിയിലേറെ പഴക്കം പശ്ചിമഘട്ടത്തിനുള്ളപ്പോൾ, ഹിമാലയം രൂപപ്പെടാൻ ആരംഭിച്ചത് തന്നെ അഞ്ചരകോടി വർഷങ്ങൾക്ക്മുമ്പാണെന്നർത്ഥം. അത്രയേറെ പരിണാമചരിത്രവും ജനിതകവൈവിധ്യവും പശ്ചിമഘട്ടത്തിനുണ്ട്. ലോകത്തെ തന്നെ അപൂർവ ജൈവവൈവിധ്യകേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടം യുനെസ്ക്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടം നേടിയിരിക്കുന്ന പ്രദേശമാണ്.

ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്‌ പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന പശ്ചിമഘട്ട പർവ്വതനിരകൾ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ടാണ് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നത്. അനുകൂലമായതാപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു. സമുദ്രതീരത്തെ പാറകൾ ഭൌമപ്രവർത്തനങ്ങൾ മൂലം ഉയർന്നാണ് പശ്ചിമഘട്ടം രൂപം കൊണ്ടിരിക്കുന്നത് എന്നാണ്ഭൗമശാസ്ത്രജ്ഞർ  കണക്കാക്കുന്നത്. പശ്ചിമഘട്ടത്തിൽ വളരെ ഉയരത്തിലുള്ള സ്ഥലങ്ങളിൽ നിന്നും കക്കയും മറ്റും കണ്ടെത്തിയിട്ടുള്ളത് ഈ സിദ്ധാന്തത്തെ ശക്തമാക്കുന്നുണ്ട്.

Periyar

1440 കിലോമീറ്റർ നീളവും ശരാശരി 900 മീറ്റർ ഉയരവുമുള്ള സഹ്യപർവ്വതം ലോകത്തെതന്നെ അത്യപൂർവ്വ ജൈവകലവറയായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ഹിമാലയത്തിനു പുറത്തുള്ള ഏറ്റവും ഉയരം കൂടിയകൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്‌ സ്ഥിതിചെയ്യുന്നത്. 2695 മീറ്റർ ആണ്‌ ആനമുടിയുടെ ഉയരം. ലോകത്തിലെ ഏറ്റവും മുന്തിയ മഴക്കാടുകളിലൊന്ന് എന്നറിയപ്പെടുന്ന സൈലന്റ്‌ വാലിദേശീയോദ്യാനം,വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഇരവികുളം ദേശീയോദ്യാനം, പെരിയാർ കടുവാ സംരക്ഷിത പ്രദേശം തുടങ്ങിയ ദേശീയോദ്യാനങ്ങളും മറ്റും ഒക്കെ പശ്ചിമഘട്ടത്തിന്റെ ജൈവവൈവിദ്യത്തിന്റെ ഉദാത്ത ഉദാഹരണമായി നിലകൊള്ളുന്നു. 30-45 കി.മീ. വ്യാസമുള്ള പാലക്കാട് ചുരവും, ഗോവയിലും ചെങ്കോട്ടയിലുമുള്ള ഓരോ ചെറിയ വിടവുകളൊഴിച്ചാൽ പശ്ചിമഘട്ടം തുടർച്ചയായ ഒറ്റ മലനിരയായി കണക്കാക്കാം. പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന നിരവധി നദികൾ പടിഞ്ഞാറോട്ട് അറബിക്കടലിലേക്കും കിഴക്കോട്ട് ബംഗാൾ ഉൾക്കടലിലേക്കുമായി ഒഴുകുന്നുണ്ട്. പടിഞ്ഞാറോട്ടൊഴുകുന്ന വളരെവേഗത്തിലൊഴുകുന്നതും, കിഴക്കോട്ടുള്ളവ സാവധാനം ഒഴുകുന്നവയുമാണ്‌. നദികളിൽ പലതും ജലവൈദ്യുതപദ്ധതികൾക്കായി പ്രയോജനപ്പെടുത്തുന്നു. വൻ വെള്ളച്ചാട്ടങ്ങളും ഈ നദികളിലുണ്ട്. മഹാരാഷ്ട്ര കർണാടകഅതിർത്തിയിലെ ശരാവതി നദിയിലുള്ള ജോഗ് വെള്ളച്ചാട്ടം ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ്. ജന്തു വൈവിധ്യത്തിന് പുറമേ, ദൃശ്യഭംഗിയുള്ള ആയിരത്തി അഞ്ഞൂറോളം കാട്ടുപൂക്കൾ, അതും ലോകം ഇതേവരെ കണ്ടില്ലാത്തതരത്തിലുള്ളവ സഹ്യാദ്രിയിലുണ്ടെന്ന് കരുതപ്പെടുന്നു.

shareiq_595_1422009995.470735

സഹ്യപർവ്വതനിരയാണ് ഏതാണ്ട് 25 കോടി ജനങ്ങളുടെ ജലാശ്രയം. പശ്ചിമഘട്ടത്തിലെ വനമേഖലയും അത്യപൂർവ്വതകളുടെ കലവറയാണ്. നിത്യഹരിത വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ, ചോല വനങ്ങൾ, ആർദ്രഇലപൊഴിയും കാടുകൾ, ജലപാതങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. കാടുകൾകൊണ്ട് നിറഞ്ഞ പ്രദേശങ്ങളിൽ ധാരാളം ആദിവാസികളും ജീവിക്കുന്നുണ്ട്. സഹ്യാദ്രിയിൽ ധാരാളമായുള്ള സംരക്ഷിത മേഖലകളുംസംരക്ഷിത വനങ്ങൾക്കും പുറമെ രണ്ട് ബയോസ്ഫിയർ റിസർവുകൾ, പതിനൊന്ന് ദേശീയോദ്യാനങ്ങൾ, വിവിധ വന്യജീവി സങ്കേതങ്ങൾ എന്നിവയെല്ലാം ഈ മേഖലയിൽ സ്ഥിതി ചെയ്യുന്നു. 5000 ഇനം സപുഷ്പികളായസസ്യങ്ങൾ, 139 ഇനം സസ്തനികൾ, 508 ഇനം പക്ഷികൾ, 179 ഇനം ജലജീവികൾ, 102 ഇനം മത്സ്യങ്ങൾ, 334 ഇനം പൂമ്പാറ്റകൾ, 316 ഇനം കക്കകൾ, 600ൽ ഏറെ കീടജാതികൾ എന്നിവ സഹ്യാദ്രിയുടെ ജൈവവൈവിധ്യംവിളിച്ചോതുന്നു. പക്ഷികളിൾ 16 ജാതികൾ തദ്ദേശീയങ്ങളാണ്. എല്ലാ വിഭാഗം സസ്യങ്ങളിലും ജന്തുക്കളിലും തദ്ദേശീയ ജാതികളുണ്ട്. ഇവയ്ക്കെല്ലാം പുറമെ ഏകദേശം അഞ്ച് കോടി മനുഷ്യരും സഹ്യാദ്രിയുടെ തണലിൽ വസിക്കുന്നു. ഇതെല്ലാം ചേർന്നാണ് പശ്ചിമഘട്ട മേഖലയെ ജൈവവൈവിധ്യമായ ചുറ്റുപാടുകളിൽ പ്രധാനമായ ഒന്നാക്കി മാറ്റുന്നത്.

സഹ്യാദ്രിയിലൂടെയുള്ള ചുരയാത്രകളും വളരെ ആകർഷകമാണ്. കൊല്ലം ആര്യങ്കാവ് ചുരം, പാലക്കാട് ചുരം, വാളയാർ ചുരം (പാലക്കാട്), താമരശ്ശേരി ചുരം (വയനാട്), കോഴിക്കോട് കുറ്റ്യായ്യി ചുരം, നാടുകാണി ചുരം (മലപ്പുറം), പാൽചുരം (കണ്ണൂർ) എന്നിങ്ങനെ ഏഴ് ചുരം പാതകളിലൂടെ സഹ്യാദ്രിയുടെ പ്രകൃതി രമണീയത ആസ്വദിച്ചുകൊണ്ടുള്ള യാത്രകൾ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ 44 നദികളുടേയും ഉത്ഭവസ്ഥാനം സഹ്യാദ്രി തന്നെയാണ്. അതിൽ മൂന്നെണ്ണം കിഴക്കോട്ടാണ് ഒഴുകുന്നത്. കേരളത്തിന് പുറത്തുള്ള മൂന്ന് മഹാനദികളായ കാവേരി, കൃഷ്ണ, ഗോദാവരി എന്നിവയും ഉത്ഭവിക്കുന്നത് സഹ്യാദ്രിയിൽ നിന്നാണ്.ഇവയും കിഴക്കോട്ട് ഒഴുകുന്നവ തന്നെ. കേരളത്തിലാകട്ടെ നമ്മുടെ ജലസമ്പത്ത് ഈ നദികളല്ലാതെ മറ്റൊന്നുമല്ല. കേരളത്തിന്റെ ഉൾനാടൻ ജലാശയങ്ങളെയും കായൽ നിലങ്ങളെയും തുരുത്തുകളെയുംതണ്ണീർത്തടങ്ങളെയുമൊക്കെ നിലനിർത്തുന്നതും ഇവയാണ്. പെരിയാർ, പമ്പ, ചാലിയാർ എന്നിവ പശ്ചിമഘട്ടത്തിന്റെ ഉയർന്ന വിതാനങ്ങളിൽനിന്ന് ഉത്ഭവിക്കുന്നവയാണ്. ചെറിയ നദികളായ മീനച്ചൽ, മണിമലയാർ എന്നിവപടിഞ്ഞാറേ താഴ്വരകളിൽ നിന്നുത്ഭവിക്കുന്ന വിവിധ നീർച്ചാലുകൾ ഒന്നിച്ച് ചേർന്നുണ്ടാകുന്നതാണ്. ഭാരതപുഴയാകട്ടെ വ്യത്യസ്തമാണ്. അതിന് ധാരാളം പോഷക ഉറവുകളുണ്ട്. അവയിൽ ചിലതൊക്കെ ആനമലമേഖലയിൽനിന്ന് ഉത്ഭവിക്കുന്നതാണ്. മറ്റ് ചിലത് പാലക്കാടൻ ചുരത്തിന്റെ കിഴക്കൻ അതിരിൽനിന്നും ഉത്ഭവിക്കുന്നു. ഇങ്ങനെയൊക്കെ നോക്കുമ്പോൾ പശ്ചിമഘട്ടം കേരളത്തിന്റെ ജലസ്തംഭമാണ്.

പ്രകൃതിവിഭവങ്ങളുടെ അക്ഷയകലവറയായ പശ്ചിമഘട്ടം കേരളാത്തിന്റെ മാത്രമല്ല ലോകത്തിനാകെയുള്ള പൈതൃക സമ്പത്താണ്. കേരളമുൾപ്പടെയുള്ള ദക്ഷിണഭാരതത്തിന്റെ കാലാവസ്ഥ മെച്ചമായി നിലനിർത്തുന്നതും സമ്പദ്ഘടന ഉൾപ്പടെയുള്ളവ രൂപപ്പെട്ടതും നിലനിൽക്കുന്നതും ഈ മലനിരകൾ ഉള്ളത്കൊണ്ട് മാത്രമാണ്. തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതിനിയന്ത്രിക്കുന്നതു മൂലം കേരളമുൾപ്പെടെയുള്ള പ്രദേശത്ത്‌ കനത്ത മഴ ലഭിക്കുന്നതിന്‌ പശ്ചിമഘട്ടം കാരണമാകുന്നു. ദക്ഷിണേന്ത്യയിലെ മിക്ക നദികളുടേയും വൃഷ്ടിപ്രദേശം പശ്ചിമഘട്ടമാണ്‌. ഇന്ത്യആകെ കയറ്റുമതി ചെയ്യുന്ന ഇരുമ്പയിരിൽ മൂന്നിൽ രണ്ടു ഭാഗവും ഖനനം ചെയ്തെടുക്കുന്നത്‌ കർണാടകയിലേയും ഗോവയിലേയുംപശ്ചിമഘട്ടഭാഗങ്ങളിൽ നിന്നാണ്‌. ഇവകൂടാതെവൻതോതിൽ മാംഗനീസ്, ബോക്സൈറ്റ് മുതലായവയും പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം നിന്ന് ഖനനം ചെയ്യുന്നു.

വിവിധ സംസ്ഥാനങ്ങളിലായി 200 അണക്കെട്ടുകളാണ്‌ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന നദികളിലുള്ളത്‌. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ വൈദ്യുതി ഉത്പാദനത്തിൽ 60 ശതമാനവും ഈഅണക്കെട്ടുകളിൽ നിന്നാണ്‌. കൂടാതെ ആകെ കൃഷിഭൂമിയുടെ 70 ശതമാനത്തിലധികവും ജലസേചനം നടത്തുന്നതും ഈ നദികൾ ഉപയോഗപ്പെടുത്തിയാണ്‌. ഇതിനുപുറമെ ഊട്ടി, കൊടൈക്കനാൽ, കൂർഗ്, മൂന്നാർ, തേക്കടി തുടങ്ങിയ  അനേകം വിനോദസഞ്ചാര കേന്ദ്രങ്ങളും പശ്ചിമഘട്ടത്തിൽ സ്ഥിഥി ചെയ്യുന്നു.

എന്നാൽ ഇപ്പോൾ പശ്ചിമഘട്ടം വളരെ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. വ്യാപകമായ കൈയേറ്റവും ഖനനവും വനനശീകരണവും ഇപ്രദേശത്തെ ക്ഷയിപ്പിച്ചു കഴിഞ്ഞു. 62000ചതുരശ്ര കി. മി. നിത്യഹരിത വനമുണ്ടായിരുന്നത് 5288 ആയിച്ചുരുങ്ങി. 182500 ചതുരശ്ര കി. മി. പ്രാഥമിക സസ്യജാലങ്ങൾ ഉണ്ടായിരുന്നത് 12450 ചതുരശ്ര കി. മി. മാത്രമായി ചുരുങ്ങി. 1920നും1990നും ഇടയിൽ മാത്രം പശ്ചിമഘട്ടത്തിലെ ആദ്യ സസ്യാവരണത്തിലെ 40% നഷ്ടപ്പെട്ടു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ കന്യാവനങ്ങൾ നിറഞ്ഞിരുന്ന പശ്ചിമഘട്ടത്തിൽ ഇന്നു കൂടുതൽ ഭാഗവും തോട്ടങ്ങളാണ്‌. ഇന്ത്യൻ ദേശീയ വനനയ പ്രകാരം പർവ്വതമേഖലകളിൽ 60 ശതമാനംവനമായിരിക്കണം എന്നാൽ പശ്ചിമഘട്ടത്തിൽ ഇന്ന് 40 ശതമാനത്തിലും താഴെ വനം മാത്രമേ നിലനിൽക്കുന്നുള്ളു. പശ്ചിമഘട്ട മല നിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ്ഗാഡ്ഗിൽ ചെയർമാനായി ഒരു വിദഗ്ധ സമിതിയെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചുമതലപ്പെടുത്തുകയും ഈ കമ്മറ്റി അതിൻറെ ശുപാർശകളടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കുകയുമുണ്ടായി.

ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പ്രകാരം പശ്‌ചിമഘട്ടത്തിലെ നല്ലൊരുഭാഗം സ്ഥലവും പരിസ്‌ഥിതി ലോലമേഖലയാക്കണം എന്ന് നിർദ്ദേശിച്ചിരുന്നു. പ്രസ്തുത റിപ്പോർട്ടിലെ ശുപാർശകളെക്കുറിച്ച് വീണ്ടുംപരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി ഡോ.കസ്തൂരിരംഗനെ ചുമതലപ്പെടുത്തിയിരിക്കുന്നു. കസ്‌തൂരി രംഗൻ റിപ്പോർട്ടിൽ ലോലമേഖല 37 ശതമാനം മാത്രമാണ്‌. കേരളമടക്കമുള്ളസംസ്‌ഥാനങ്ങളിൽനി‌ന്നും എതിർപ്പ് ‌ ഉയർന്നതോടെ പരിസ്‌ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കേണ്ട ഭൂവിസ്‌തൃതിയുടെ കാര്യത്തിൽ കസ്‌തൂരി രംഗൻ സമിതിയുടെ നിർദ്ദേശംഅംഗീകരിക്കുകയായിരുന്നു.

പ്രകൃതിയുടെ നാശത്തിന് മുഖ്യ കാരണം വഹിക്കുന്നത് മനുഷ്യർ തന്നെയാണ്. തങ്ങളുടെ നിലനിൽപ്പിന് വേണ്ടി പ്രകൃതിസമ്പത്തിനെ നശിപ്പിക്കുമ്പോൾ അവർ ഓർക്കാതെ പോകുന്ന കാര്യം ഒന്നുണ്ട്. പ്രകൃതിയും മറ്റ് ജീവജാലങ്ങളും ഉണ്ടെങ്കിൽ മാത്രമേ മനുഷ്യനും ഭൂമിയിൽ നിലനിൽപ്പുള്ളു എന്ന സത്യം. ഭൂമിയുടെ വരധാനമായ പശ്ചിമഘട്ടത്തെ നിലനിർത്തേണ്ടത് മനുഷ്യവംശത്തിന്റെ തന്നെ ആവശ്യമാണ്.