പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തന്റെ അമ്മയെ ഒരു വോട്ടിന് തോല്‍പ്പിച്ചത് തന്റെ വോട്ടാണെന്ന വെളിപ്പെടുത്തലുമായി ഒരു മകന്‍

single-img
8 November 2015

Rajesh

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തന്റെ അമ്മയെ ഒരു വോട്ടിന് തോല്‍പ്പിച്ചത് തന്റെ വോട്ടാണെന്ന വെളിപ്പെടുത്തലുമായി ഒരു മകന്‍. ആലപ്പുഴ ജില്ലയിലെ താമരക്കുളം ഗ്രാമപഞ്ചായത്തിലെ ആറാംവാര്‍ഡിലെ സ്ഥാനാര്‍ഥിയാണ് ഒരു വോട്ടിന് പരാജയപ്പെട്ടത്. ആ പരാജയത്തെക്കുറിച്ച് സ്ഥാനാര്‍ഥിയുടെ മകനിട്ട ഫേസ്ബുക്ക് വെളിപ്പെടുത്തലാണ് തരംഗമായി മാറിയിരിക്കുന്നത്.

തന്റെ വാര്‍ഡില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയോട് തോറ്റ ബിജെപി സ്ഥാനാര്‍ഥി തന്റെ അമ്മയാണെന്നും ആ അമ്മയെ തോല്‍പ്പിച്ച ആ വോട്ട് പോലീസ് ഉദ്യോഗസ്ഥനായ തന്റെ വോട്ടാണെന്നും രാജേഷ്‌കുമാര്‍ ഫേസ്ബുക്കില്‍ പറയുന്നു.

രാജേഷ്‌കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

താമരക്കുളം പഞ്ചായത്തിൽ ആറാം വാർഡിൽ ബി ജെ പി ക്കായ് മൽസരിച്ച എന്റെ അമ്മ പരാജയപ്പെട്ടിരിക്കുന്നു, ഇടതുപക്ഷത്തോട്. അമ്മക്കെതിരെ സർക്കാരുദ്യോഗസ്ഥനായ മകൻ രാജേഷ് കുമാർ ചെയ്ത തപാൽ വോട്ടും പരാജയത്തിന് കാരണമായി .

ഉടൽപ്പിറപ്പുകളെ , ആത്മരതിയായ് മാറുമെന്ന നീറ്റലിലും ഇതെഴുതുന്നത്, ഏതൊരു’ 56 ഇഞ്ചുകാരനേക്കാളും ‘ മെച്ചപ്പെട്ട ഒരു ദേശീയബോധമുള്ളതിനാൽ ….. അവളുടെ അന്നവും ചോരയുമായ 125 കോടി വരുന്ന എന്റെ സഹോദരങ്ങളെപ്പറ്റി ആശങ്കകളും പ്രത്യാശകളുമുള്ളതിനാൽ .

മോഡി 15 വർഷം തുടർച്ചയായി ഭരിച്ച ഗുജറാത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പോലും ഇന്ത്യയിൽ 28-മത് സ്ഥാനത്തായിരുന്നു .അവിടുത്തെ ഗ്രാമീണ ജനതയിൽ 70% പേരും ഓപ്പൺ എയറിലാണ് മലവിസർജ്ജനം നടത്തുന്നത്. ശുചിത്വത്തിന്റെ കാര്യത്തിൽ രാജ്യത്തെ ആദ്യ 50 ൽ വരുന്ന ഒരു നഗരം പോലുമവിടെയില്ല. എന്നിട്ടും ശുചിത്വത്തെപ്പറ്റി അപമാന ഭീതിയും, വികസനത്തെപ്പറ്റി വികല സ്വപ്നവും നമുക്ക് വിറ്റവർ ദില്ലി പിടിച്ചു.

ബ്രാഹ്മണപരിവാർ കേരളത്തിൽ , ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെത്തിയത് , RSS സർസംഘചാലക് നൽകിയ ‘ഒരു വാളുമായാണ് ‘. തിരഞ്ഞെടുപ്പിന് മധ്യത്തിൽ കുത്തിയ വാളിന് ചുറ്റുമായ് അവർ സവർണ്ണരെയും അവർണ്ണരെയും ഇന്ത്യൻ ന്യൂനപക്ഷങ്ങളെയും നിർത്തി.

മോഹൻ ഭഗവത് സവർണ്ണരിൽ പ്രതീക്ഷ നിറച്ചു, വാൾ നിങ്ങൾക്ക് , സംവരണം അവസാനിപ്പിക്കും , പഴയ അടിമകൾ തിരികെയെത്തും. ഈഴവരായ എന്റെ സമുദായക്കാരോട് മോദി ….ജി പറഞ്ഞു , വാൾ നിങ്ങൾക്ക് , സംവരണം തൊടില്ല.

സവർണ്ണരുമവർണ്ണരും ചേർന്ന്, ഹിന്ദു രാഷ്ട്രമെന്ന മണ്ടൻ ഉട്ടോപ്യക്കായ് , ന്യൂനപക്ഷങ്ങളെ ആ വാളാൽ അവസാനിപ്പിക്കുമെന്നവർ കരുതി.എല്ലാം കഴിഞ്ഞും ‘ബാക്കിയാവുന്ന വാളിനെപ്പറ്റി ‘ ആരുമോർത്തില്ല. ഇന്ന് റിസൾട്ട് വന്നപ്പോൾ കേരളത്തിൽ പലയിടത്തും ആ വാൾ അതിന്റെ ജോലി ചെയ്തതായ് ഞാൻ കണ്ടു.

എന്റെ അമ്മയോടുള്ള സ്നേഹം ഈ രാജ്യത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ തടസ്സമാകാൻ ഞാനനുവദിച്ചില്ല എന്നതിൽ അഭിമാനം തന്നെ.

സുഹൃത്ത് നിഷാദിന്റെ വാക്കുകൾ അർത്തലക്കുന്നുണ്ടായിരുന്നു. ചോരമണം മാറാത്ത അവന് അവന്റെ അമ്മയെ നഷ്ടമായിട്ടും ,അവന്റെ തുടിപ്പികൾ നില പ്പിക്കാതെ അവനെ കാത്ത മുസ്ലീം ക്രിസ്ത്യൻ അമ്മമാർ … വിടരാത്ത അവന്റെ കണ്ണുകൾക്ക്‌ ഇമയനക്കം കൊണ്ട് പോലും കടപ്പാട് വെക്കാൻ പറ്റാതെ പോയ മുസ്ലീം മുല നീരുറവകൾ ,ക്രിസ്ത്യൻ മുല നീരുറവകൾ …. അവന്റെ ജീവന്റെ മാലാഖമാർ ….എന്റെയും നമ്മുടെയും അമ്മമാർ …എണ്ണമില്ലാത്തോർ.

എന്റെ സ്കൂളിൽ അധ്യാപികയായിരുന്ന അമ്മ ,എനിക്ക് ഹ്രദയപാഠമാക്കി തന്ന പ്രതിജ്ഞ അമ്മ മറന്നപോൾ , അമ്മയേയും ഇന്ത്യയിലെ മറ്റനേകം സഹോദരീ സഹോദരൻമാരെയും അതോർമ്മിപ്പിക്കാൻ ഈ പോസ്റ്റ് കാരണമാവട്ടെ .
മോദിയുടെ വികസന സ്വപ്നങ്ങൾ ഇന്ന് പൂവണിയുന്നു ,ലോകത്തിലേക്കും വലിയ ‘കപ്പൽ നിർമ്മാണ ശാലകൾ ‘ ഇന്ത്യയിൽ ബ്രാഹ്മണ പരിവാർ സംഘടനകൾ പണിതുയർത്തിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലേക്ക് ചരിത്രത്തില്ലേക്കും വലിയ മനുഷ്യ പാലായനത്തിനുള്ള പത്തേമാരികൾ തീർക്കാൻ….. ഹിന്ദു മാത്രമല്ല …..പഞ്ചാബിയും , പട്ടേൽ മാരും,മറാഠിയും , ഗൂർഖയും, ബോഡോയും ,സാന്താളും, ഗോണ്ടുമെല്ലാം ഉണർന്നു തുടങ്ങി .ഇന്ത്യൻ സായുധ സേനകൾ നമുക്ക് പിരിച്ച് വിടാം , നിരവധി സേനകൾ …. ശ്രീരാമ സേന, ഹിന്ദു സേന , ഹനുമാൻ സേന ,ദിനം തോറുമോരാന്ന് .

ഉടപ്പിറപ്പുകളെ , നമ്മൾ ആശയറ്റവരല്ല . ജപ്പാൻ ലോകത്തിനെ സമാധാനം പഠിപ്പിക്കാൻ അണു ബോംബേറ്റു വാങ്ങി. അതു പോലെ , വരും തലമുറകൾക്കായ്, ആണും പെണ്ണും ഭിന്ന ലൈംഗീക വിഭാഗങ്ങളും വിവേചനത്തിനതീതരായ് കഴിയുന്ന ,പുരോഗമന ജനാധിപത്യ മതേതര ഇന്ത്യയെ ,മത തീവ്രവാദികളിൽ നിന്ന് കാത്തു സൂക്ഷിക്കാനായ് ,ത്യാഗങ്ങൾക്ക് നിയോഗം ലഭിച്ച ,യാതനകളുടെ തലമുറയാണ് നമ്മുടേത്.

നമ്മളത് നിറവേറ്റുക തന്നെ ചെയ്യും .ജയ് ഹിന്ദ് .