പുസ്തകത്തിലെ പരാമർശങ്ങൾ വിനയായി; നടൻ ജയറാമിനെതിരെ ആനക്കൊമ്പ് കേസ്
തൃശൂർ:നടൻ ജയറാം ആനക്കൊമ്പുകൾ കൈവശം വെച്ചതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കേന്ദ്രവനം വകുപ്പ് ഐജിയുടെ ഉത്തരവ്. ജയറാം തന്റെ ആനപ്രേമ അനുഭവങ്ങളും കഥകളും കോർത്തിണക്കി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘ആൾക്കൂട്ടത്തിൽ ഒരാനപ്പൊക്കം’ എന്ന പുസ്തകത്തിൽ താൻ ആനകൊമ്പുകൾ സ്വന്തമാക്കിയിരുന്നു എന്ന പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
കോടനാട് ആന പരിശീലന കേന്ദ്രത്തിലെ ആനയായിരുന്ന രവീന്ദ്രനെ കുറിച്ചുള്ള പരാമർശങ്ങളാണ് ജയറാമിനെതിരെയുള്ള കേസിന് കാരണമായത്. രവീന്ദ്രനെ കുട്ടൻകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലേക്ക് കൈമാറ്റം ചെയ്തിരുന്നെന്നും ആന ചെരിഞ്ഞതിനുശേഷം ക്ഷേത്രം ഭാരവാഹികൾ അതിന്റെ കൊമ്പുകൾ തനിക്കു കൈമാറിയെന്നും പുസ്തകത്തിൽ ജയറാം പറയുന്നു. അതിന് ആവശ്യമായ രേഖകൾ ഉണ്ടാക്കിയെടുത്തുവെന്നും പരാമർശിക്കുന്നുണ്ട്.
ആന ചെരിഞ്ഞൽ അതിന്റെ കൊമ്പുകൾ ഉടമകൾക്ക് ആവശ്യമില്ലെങ്കിൽ വനംവകുപ്പിനെ തിരികെ ഏൽപിക്കേണ്ടതായിരുന്നെന്ന് ചൂണ്ടിക്കാട്ടി ഹെറിറ്റേജ് അനിമൽ ടാക്‌സ്‌ഫോഴ്‌സ് സെക്രട്ടറി വി. വെങ്കിടാചലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനംവകുപ്പിന്റെ നടപടി. ആനയെ പാരമ്പര്യമായി കൈവശം വയ്ക്കാത്ത ജയറാമിന്കൊമ്പുകൾ നൽകിയത് നിയമവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.