മകനെതിരെ വിജിലന്‍സ് കേസെന്ന ഓലപ്പാമ്പു കാട്ടി തന്നെ പേടിപ്പിക്കേണ്ടെന്ന് വി എസ് അച്യുതാനന്ദന്‍

single-img
2 November 2015

V-S-Achuthanandan-636-4872തിരുവനന്തപുരം: മകനെതിരെ വിജിലന്‍സ് കേസെന്ന ഓലപ്പാമ്പു കാട്ടി തന്നെ പേടിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കും മനോരമ പത്രത്തിനും നേരെ അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തി. ഇതുകാട്ടി ഉമ്മന്‍ചാണ്ടിയുടേയും മാണിയുടേയും മറ്റും കൊടിയ അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാമെന്ന് വ്യാമോഹിക്കേണ്ടെ.

2001 ല്‍ കയര്‍ഫെഡ് എം.ഡി സ്ഥാനം ഒഴിഞ്ഞ ശേഷം പതിനഞ്ച് കൊല്ലത്തിനിടയില്‍ മുഖ്യമന്ത്രിമാരായിരുന്ന ഏ കെ ആന്‍റണിയും ഉമ്മന്‍ചാണ്ടിയും പല തവണ അന്വേഷിച്ച് കഴമ്പില്ലെന്നു കണ്ടത്തെിയ കേസാണ് ഇപ്പോള്‍ അധികാരമൊഴിയാന്‍ കഷ്ടിച്ച് ആറുമാസം മാത്രം ബാക്കി നില്‍ക്കെ, വീണ്ടും തെരഞ്ഞെടുപ്പിന്‍റെ തൊട്ടു തലേന്നാള്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്നിരിക്കുന്നത്.

ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്ന കാര്യങ്ങള്‍, അഴിമതിക്കു കുപ്രസിദ്ധി നേടിയ ഒരു ഡിവൈഎസ്പിയുടെ പേരില്‍ റിപ്പോര്‍ട്ടാക്കി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ചോര്‍ത്തി നല്‍കി ജനങ്ങളെ കബളിപ്പിക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെയും മലയാള മനോരമയുടെയും കുറുക്കന്‍ കൗശലം ജനങ്ങള്‍ പുച്ഛിച്ചു തള്ളും.  ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും ഏതു തരത്തിലുമുള്ള എന്തന്വേഷണവും നടത്തിക്കോട്ടെ. തനിക്ക് അതില്‍ ഒരു ഭയപ്പാടുമില്ലെനും വി എസ് പറഞ്ഞു.

കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്‍റിന്‍റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന അധികാര ദുര്‍വിനിയോഗം നടത്തി എന്നാരോപിച്ച് തനിക്കെതിരെ നിരവധി കേസുകള്‍ കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടിയും മനോരമയും ചേര്‍ന്ന് ശ്രമിച്ചു. ഭൂമിദാനം, ഡാറ്റാ സെന്റർ കൈമാറ്റം, ഐ.സി.ടി അക്കാഡമി നിയമനം, ഇൻഫോ പാർക്ക് സി.ഇ.ഒ നിയമനം എന്നിങ്ങനെ പല കേസുകളും സൃഷ്ടിച്ചു.

എന്നാൽ ഇവയെല്ലാം നഞ്ഞ പടക്കങ്ങൾ പോലെ ചീറ്റിപ്പോയി. ഈ കേസുകളിലൊന്നിൽപ്പോലും നിയമപരമായി എഫ്‌.ഐ.ആർ ഇടാൻ പോലും കഴിഞ്ഞില്ല. ഇപ്പോൾ പാമോയിൽ അഴിമതിക്കേസിലും, സോളാർ അഴിമതിക്കേസിലും, ബാർക്കോഴ കേസിലുമൊക്കെ മുങ്ങിത്താണ് ചീഞ്ഞുനാറി ഊർദ്ധശ്വാസം വലിക്കുന്ന ഉമ്മൻചാണ്ടി സർക്കാരിന് അൽപം ജീവവായു നൽകാനാകുമോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇരുപതു വർഷം മുമ്പുള്ള ഒരു കാര്യം കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.