ഗോവധം ആരോപിച്ച് അക്രമം: ആള്‍ക്കൂട്ടം ആക്രമിച്ച യുവാവ് മരിച്ചു;കശ്മീരില്‍ സംഘര്‍ഷം
ജമ്മു കാശ്‌മീരില്‍ പശുക്കളെ കടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ആക്രമണത്തിന് ഇരയായ ട്രക്ക് ഡ്രൈവർ മരിച്ചു.ഒക്‌ടോബര്‍ 9ന് നടന്ന ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സാഹിദ് അഹമ്മദാണ് മരിച്ചത്. താഴ്‌വരയിലൂടെ അഹമ്മദ് ഓടിച്ചിരുന്ന ട്രക്ക് കടന്നുപോകവെ അക്രമികള്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.ഇതേത്തുടര്‍ന്ന് കശ്മീരിന്റെ പലഭാഗങ്ങളിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. പലയിടത്തും സംഘര്‍ഷാവസ്ഥ തുടരുകയാണ്.താഴ്‌വരയില്‍ പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. കൂടുതല്‍ സേനയെ ഇറക്കി അക്രമം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കാന്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് ആഹ്വാനം ചെയ്തു. പശുവുമായി ബന്ധപ്പെട്ട് രാജ്യത്തുനടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ജമ്മുവിലേത്. കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശില്‍ പശുവിനെ കടത്തി എന്ന് ആരോപിച്ച് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ മധ്യവയസ്ക്കനെ കൊലപ്പെടുത്തിയിരുന്നു.