പച്ചമുളക് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ സ്ഥിരമായി വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ച സംഘത്തിലെ രണ്ടു പേര്‍ പോലീസ് പിടിയില്‍

single-img
10 October 2015

whatsappകുന്നംകുളം: വാട്‌സാപ്പ്  ഗ്രൂപ്പിലൂടെ സ്ഥിരമായി വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ച സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍.  പച്ചമുളക് എന്നു പേരുള്ള ഗ്രൂപ്പില്‍നിന്നാണ് ഇവര്‍ക്ക് യാദൃച്ഛികമായി കിട്ടിയ യുവതിയുടെ നമ്പറിലേക്ക് കഴിഞ്ഞ മാര്‍ച്ചു മുതല്‍ സെപ്റ്റംബര്‍ 11 വരെ അശ്ലീല സന്ദേശവും ചിത്രവും അയയ്ച്ചു കൊണ്ടിരുന്നത്.

വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നു സന്ദേശം വന്നിരുന്ന മൊബൈല്‍ ഫോണ്‍ ഉടമകളെ പൊലീസ് കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ ഈ ഗ്രൂപ്പില്‍ അംഗങ്ങളാണെന്നു പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെയും കേസെടുക്കും.  നിഷാബ് (26),  അഫ്‌നാസ് (18) എന്നിവരാണു പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്കു ജാമ്യം കിട്ടി. നിഷാബ് ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. ഈയിടെയാണ് അവധിക്കു നാട്ടിലെത്തിയത്.

നേരത്തെ വീട്ടമ്മയുടെ മൊബൈലിലേക്കു നഗ്‌നചിത്രം അയച്ചുകൊടുത്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ  പൊലീസ്  കണ്ടെത്തി താക്കീതു ചെയ്തു വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണു പച്ചമുളക് ഗ്രൂപ്പില്‍നിന്നു സ്ഥിരമായി അശ്ലീല സന്ദേശവും ചിത്രവും ലഭിക്കാന്‍ തുടങ്ങിയത്. ശല്യമായതോടെ വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു. അംഗങ്ങളില്‍ ഒരാള്‍ക്കു കിട്ടിയ യുവതിയുടെ നമ്പര്‍ ഗ്രൂപ്പ് രൂപീകരിച്ചു ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായവരാണോ ഗ്രൂപ്പിന്റെ അഡ്മിന്‍ എന്നു പരിശോധിക്കുന്നുണ്ട്.