ചാവക്കാട് കൊല്ലപ്പെട്ട ഹനീഫയുടെ കുടുംബത്തിന് കെ.പി.സി.സി 70 ലക്ഷം രൂപ നല്‍കി
ചാവക്കാട് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ ഹനീഫയുടെ കുടുംബത്തിന് കെപിസിസി 70 ലക്ഷം രൂപ ധനസഹായം നൽകി. പലിശയടക്കം ഒരു കോടിയിലധികം രൂപ ലഭിക്കുന്ന തരത്തിൽ ഹനീഫയുടെ മക്കളുടെയും ഭാര്യയുടെയും ഉമ്മയുടെയും പേരിൽ ബാങ്കിൽ നിക്ഷേപിക്കുകായിരുന്നു.
കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കം മൂലമാണു കൊലപാതകം നടന്നത്.തുടർന്ന് കെപിസിസി പ്രസിഡന്റ് വി. എം.സുധീരൻ നേരിട്ടാണ് ധനസമാഹരണത്തിന് നേതൃത്വം നൽകിയത്.
ഇന്നു രാവിലെ ഹനീഫയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കളോടൊപ്പം എത്തി കെ.പി.സി.സി സ്വരൂപിച്ച 70 ലക്ഷം രൂപ പ്രസിഡന്‍റ് വി.എം. സുധീരന്‍ ബന്ധുക്കള്‍ക്ക് കൈമാറി.
ഹനീഫയുടെ നാല് മക്കള്‍ക്ക് 12.5 ലക്ഷം വീതവും ഭാര്യക്കും ഉമ്മക്കും 10 ലക്ഷം രൂപ വീതവുമാണ് നല്‍കിയത്. ഭാര്യയുടേയും ഉമ്മയുടേയും സ്ഥിര നിക്ഷേപ പലിശ എസ്.ബി അക്കൗണ്ടിലേക്ക് മാറ്റി വീട്ടു ചെലവുകള്‍ക്കായി ലഭിക്കും. മക്കളുടെ പേരിലുള്ള സ്ഥിര നിക്ഷേപം പണയപ്പെടുത്തി വായ്പയെടുക്കാനോ 18 വയസിനു മുമ്പ് പിന്‍വലിക്കാനോ കഴിയില്ല. അവര്‍ക്ക് പ്രായപൂര്‍ത്തിയാവുമ്പോള്‍ പലിശ തുക ഉള്‍പ്പെടെ ലഭിക്കും. ഹനീഫയുടെ ഭാര്യയുടേയും ഉമ്മയുടേയും പേരിലുള്ള ബാങ്ക് അക്കൗണ്ടിന്‍െറ നോമിനി മക്കളാണ്.
ടി.എന്‍. പ്രതാപന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍ കുട്ടി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി. ബലറാം, പത്മജ വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് കെ.പി.സി.സി പ്രസിഡന്‍റ് തുക കൈമാറിയത്.