കാമുകനെ കാമുകി ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയതായി ആരോപണം

single-img
30 September 2015

rizwanമുംബൈ:   മുംബൈയിലെ കാര്‍ട്ടര്‍ റോഡില്‍ കഴിഞ്ഞ ദിവസം യുവാവ് കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ കാമുകി നല്‍കിയ ക്വട്ടേഷന്‍ ആണെന്ന് കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ആരോപണം. എന്നാല്‍, പൊലീസ് ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. പൊലീസ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു.

22കാരനായ റിസ്വാന്‍ ഖാനെയാണ് ഒരു സംഘമാളുകള്‍ രാത്രി പന്ത്രണ്ട് മണിയോടെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.  പബ്ബില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന യുവാവിനെ 21കാരി ഫോണില്‍ വിളിച്ച് വരുത്തുകയായിരുന്നു. അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ലെങ്കിലും തങ്ങളും കൂടെപ്പോയതായി  സുഹൃത്തുക്കള്‍ പറഞ്ഞു.

കാര്‍ട്ടര്‍ റോഡില്‍ എത്തിയ റിസ്വാനും പെണ്‍കുട്ടിയും തമ്മില്‍ സംസാരിക്കുകയായിരുന്നുവെന്നും തങ്ങള്‍ അകലെ മാറി നില്‍ക്കുകയായിരുന്നുവെന്നു. അവിടെ നാലഞ്ച് പേര്‍ നില്‍ക്കുന്നത് കണ്ടിരുന്നു. ഇരുവരും തമ്മിലുള്ള സംസാരം വഴക്കായി മാറിയതിനു ശേഷം റിസ്വാനെ കണ്ടില്ല. തുടര്‍ന്ന് തങ്ങള്‍ ചെല്ലുമ്പോള്‍ സംഘം ബൈക്കുകളില്‍ കയറിപ്പോയി.

ഓടിയെത്തിയ തങ്ങള്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന റിസ്വാനെ ആയിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ പോയ ബൈക്കിന്റെ നമ്പര്‍ പൊലീസിന് നല്‍കിയതായും സുഹൃത്തുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ കേസ് എടുത്തതായും ഒരാള്‍ അറസ്റ്റിലായതായും പൊലീസ് അറിയിച്ചു. എന്നാല്‍, സംഭവത്തില്‍ യുവതിയുടെ പങ്കിനെ സബന്ധിച്ച് വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.