ബീഹാർ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഒക്ടോബർ 12 മുതൽ അഞ്ച് ഘട്ടങ്ങളിലായി, വോട്ടെണ്ണൽ നവംബർ 8ന്
ന്യൂഡൽഹി: ബിഹാറിൽ ഒക്ടോബർ 12 മുതൽ നവംബർ 5 വരെ അഞ്ച് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യു) നേതാവുമായ നിതീഷ് കുമാറും തമ്മിലുള്ള ബലപരീക്ഷണത്തിനാവും ബീഹാർ വേദിയാവുക.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നെ തന്നെ ഇരുവരും തമ്മിൽ വാക്ക്പോരുകൾ നടന്നിരുന്നു. അടുത്തിടെ പ്രധാനമന്ത്രി ബീഹാറിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി 1.5ലക്ഷം കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ‘കേന്ദ്രത്തിന്റെ കെട്ട്കഥകൾ’ എന്ന് മോഡിയുടെ പ്രഖ്യാപനത്തെ വിമർശിച്ചിരുന്നു.
കൂടാതെ മുൻ ബീഹാർ മുഖ്യമന്ത്രിയായിരുന്ന ജിതൻ റാം മാഞ്ജി ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വന്നിരുന്നു. ബിജെപിക്ക് നേതൃത്വം ലഭിക്കുന്നതിനായി മാഞ്ജിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ച പാർട്ടി അവരുമായി സീറ്റുകൾ പങ്കുവെക്കാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു.