ആനവേട്ടക്കേസ്പുതിയ വഴിതിരിവിലേക്ക്; പല പ്രമുഖരും അന്വേഷണപട്ടികയിൽ
കോതമംഗലം: കേരളത്തിലെ ആനവേട്ടക്കേസിലെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. രാജ്യത്തെ ചില വ്യവസായ പ്രമുഖർ അടക്കമുള്ളവരിലേക്ക് അന്വേഷണം നീളുന്നു. ആനക്കൊമ്പ് ശില്‍പങ്ങൾ വിൽക്കുന്ന ഇടനിലക്കാരിൽനിന്ന് ലഭിച്ച ഡയറിയിൽ വ്യവസായ പ്രമുഖരുടെയും പൊതുമേഖലാ സ്ഥാപന മേധാവികളുടെയും പേര് വിവരങ്ങളും ഫോണ്‍ നമ്പറും ആനക്കൊമ്പ് ശില്‍പങ്ങൾ എത്തിച്ച തീയതി അടക്കമുള്ള വിവരങ്ങളും കണ്ടെത്തിയതോടെയാണിത്.
വിജയ് മല്യ, എ.സി മുത്തയ്യ, ആദിത്യ ബിർള ഗ്രൂപ്പിലെയും ഡാബർ ഗ്രൂപ്പിലെയും ഉന്നതർ തുടങ്ങിയവരുടെ പേരുകൾ ഇടനിലക്കാരുടെ ഡയറിയിൽനിന്നും കണ്ടെത്തിയെന്നാണ് സൂചന. പൂജാമുറിയിൽ സൂക്ഷിക്കുന്നതിനുള്ള ആനക്കൊമ്പ് ശില്‍പങ്ങളാണ് ഇവർക്ക് ഇടനിലക്കാർ എത്തിച്ചത്.
സംസ്ഥാന വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോൾ ബ്യൂറോ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.