ഫോർട്ട് കൊച്ചിയിൽ യാത്രാ ബോട്ട് മുങ്ങി;മരണം ആറായി
ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധിപ്പേർ കയറിയ ഫോർട്ട് കൊച്ചി – വൈപ്പിൻ ബോട്ടാണ് മുങ്ങിയത്.1.30തോടെയായിരുന്നു അപകടമുണ്ടായത്. വൈപ്പിൻ ഭാഗത്തുനിന്ന മൽസ്യബന്ധബോട്ടാണ് കൂട്ടിയിടിച്ചത്. ഫോർട്ട്കൊച്ചി ബോട്ട് ജെട്ടിയിൽ നിന്ന് 100 മീറ്ററോളം അകലെയാണ് ബോട്ട് മുങ്ങിയത്.മരിച്ചവരിൽ നാലു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടുന്നു.വെപ്പില്‍ അഴീക്കോടുള്ള സൈനബ, അമരാവതി സ്വദേശി വോള്‍ഗ, മട്ടാഞ്ചേരി പുതിയ റോഡ് സുധീര്‍, കാളമുക്ക് സ്വദേശി അയ്യപ്പന്‍ എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. നാലുപേരുടെ മൃതദേങ്ങള്‍ ഫോര്‍ട്ടുകൊച്ചി ജനറല്‍ ആസ്പത്രിയിലും ഒരാളുടെ മൃതദേഹം ഫോര്‍ട്ട് കൊച്ചിയിലെ ഗൗതം ആസ്പത്രിയിലും സൂക്ഷിച്ചിട്ടുണ്ട്.
ബോട്ടിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.നാട്ടുകാർ ഉൾപ്പെടെയുള്ളവരും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.കുട്ടികൾ അടക്കം നിരവധി പേർ ബോട്ടിലുണ്ടായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മത്സ്യബന്ധനബോട്ടിലെ ഡീസല്‍ ടാങ്ക് പൊട്ടി ഇന്ധനം വെള്ളത്തില്‍ പരന്നു. ഇന്ധനം കലര്‍ന്ന വെള്ളം ശ്വാസകോശത്തില്‍ കയറിയതിനാല്‍ പലരുടെയും നില ഗുരുതരമാണ്. ഇവര്‍ക്ക് ‘ കെമിക്കല്‍ ന്യുമോണിയ ‘ എന്ന അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കോസ്റ്റ് ഗാര്‍ഡും മറൈന്‍ വിഭാഗവും തിരച്ചില്‍ നടത്തിവരുന്നു. 22 പേരെ ഫോര്‍ട്ട് കൊച്ചി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. .എഡിജിപിയുടെ നേതൃത്വത്തിലാണു രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്
35 ടിക്കറ്റുകളാണ് നൽകിയിരുന്നതെന്ന് ഫെറി അധികൃതർ അറിയിച്ചു. പക്ഷേ, അധികമാളുകൾ കയറിയിരുന്നോ എന്നു വ്യക്തമല്ല.