സിഇടിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേസിലെ പ്രതികളുടെ ജാതി പറഞ്ഞുള്ള അദ്ധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

single-img
23 August 2015

cetസിഇടിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി വാഹനം തട്ടി മരിച്ച കേസിലെ പ്രതികളുടെ ജാതി പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അദ്ധ്യാപകന്റെ നടപടി വിവാദമാകുന്നു. കോളേജിലെ തന്നെ ഫിസിക്സ് വിഭാഗം അദ്ധ്യാപകന്‍ സജീവ്‌ മോഹനാണ് പ്രതികളുടെ ജാതി പറഞ്ഞും അഡ്മിഷന്‍ യോഗ്യതയെ ചോദ്യം ചെയ്തും പോസ്റ്റിട്ടത്.  അപകടത്തിൽ പെട്ട ജീപ്പോടിച്ചിരുന്ന ബൈജുവും 56000 + റാങ്ക് വാങ്ങി പട്ടിക വിഭാഗത്തിൽ അഡ്മിഷൻ നേടിയ, നിലവിൽ മുപ്പതോളം ബാക്ക്പേപ്പറുകൾ ഉള്ള വിദ്യാർത്ഥിയാണ്‌ എന്നതും അറിയുക.

ഹോസ്റ്റലിലെ പ്രശ്നങ്ങൾ കുറയ്ക്കാൻ ബാക്ക് പേപ്പർ ഇല്ലാത്ത കുട്ടികളെ മാത്രമേ നിർത്തൂ എന്ന തീരുമാനം അദ്ദേഹം എടുക്കുകയും വലിയ എതിർപ്പുകളെ നേരിട്ടുകൊണ്ട് അത് നടപ്പിലാക്കുകയും ചെയ്തു. പക്ഷെ, ഇങ്ങനെ പുറത്താക്കപ്പെട്ട കുട്ടികളിൽ ഒട്ടേറെപ്പേർ പട്ടികജാതി പട്ടികവർഗവിഭാഗത്തിൽപെട്ടവരായിരുന്നു. പ്രധാനവില്ലനമാരിൽ പലരും ഇക്കൂട്ടത്തിൽ പെടും. ഇപ്രകാരം തരം താണരീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് അദ്ധ്യാപകന്‍ നടത്തിയിരിക്കുന്നത്.

ഇദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്

സഞ്ജീവ് മോഹന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

തസ്‌നി ബഷീറിനൊടും കുടുംബത്തോടും മാപ്പ് ചോദിച്ചു കൊണ്ട് ആ കുട്ടിയുടെ മരണത്തില്‍ ആ കുട്ടി പഠിച്ച കോളേജിലെ ഒരദ്ധ്യാപകന്‍ എന്ന നിലയില്‍ ഉള്ള ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാനിട്ട പോസ്റ്റിന്റെ പ്രതികരണങ്ങള്‍ കണ്ടു.

പലരുടെയും ധാര്‍മ്മിക രോഷം എനിക്ക് മനസിലാക്കാന്‍ കഴിയും. പക്ഷെ, ധാര്‍മ്മിക രോഷം കൊണ്ടതു കൊണ്ടോ, ‘അധികൃതരുടെ അനാസ്ഥ’ എന്ന ഒറ്റ വാചകത്തില്‍ കാര്യങ്ങള്‍ ഒതുക്കിയതു കൊണ്ടോ ഒരു കാര്യവുമില്ല എന്നതാണ് സത്യം. ഈ പറയുന്ന അനാസ്ഥ എങ്ങനെ ഉണ്ടാകുന്നുവെന്നു കൂടി ഓരോരുത്തരും മനസിലാക്കണം. കാരണം നമ്മുടെ നാട്ടിലെ മിക്ക കലാലയങ്ങളിലും അവസ്ഥ വ്യത്യസ്തമല്ല. അവിടെയൊന്നും ഇതു പോലൊരു ആക്‌സിഡന്റ് നടക്കാത്തത് അവരുടെ ഭാഗ്യം. മറ്റു കലാലയങ്ങളില്‍ ഒന്നും ഇത്രയധിയകം കുട്ടികള്‍ പഠിക്കുന്നുമില്ല.

എന്തു കൊണ്ട് ഇത്തരം പവര്‍ ഷോകള്‍ നടക്കുന്നു?

രണ്ടുകാരണങ്ങള്‍. ഒന്ന് , ആദ്യവര്‍ഷവിദ്യാര്‍ത്ഥികളെ കയ്യിലെടുക്കാനാണ് എന്നതാണ്. ഇതിനു വേണ്ടി എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും എല്ലാ കോളേജുകളിലും ഇതു പോലൊക്കെ ചെയ്യുന്നുണ്ട്. ഇവിടെ ഒരു ആക്‌സിഡന്റ് ഉണ്ടായതുകൊണ്ട് മാത്രം ഇത് ചര്‍ച്ച ചെയ്യപ്പെട്ടു. മറ്റൊന്ന് കുട്ടികളുടെ പ്രായം. ഈ പ്രായത്തില്‍ അവര്‍ വളരെ പെട്ടെന്ന് ഇത്തരം ഃഈറോയിസം കലര്‍ന്ന കാര്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.

എന്തു കൊണ്ട് ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ കയ്യിലെടുക്കണം?

കാരണം, കോളേജ് യൂണിയന്‍ ഇലക്ഷനെ വളരെയധികം സ്വാധീനിക്കുന്നത് രാഷ്ട്രീയമായോ, കോളേജില്‍ നില നില്‍ക്കുന്ന അന്തരീക്ഷത്തെ പറ്റിയോ യാതൊരവബോധവുമില്ലാത്ത ഒന്നാം വര്‍ഷക്കാരാണ്. ആഖോഷപരതയില്‍ അഭിരമിക്കുന്ന പുതുതലമുറയെ കയ്യിലെടുക്കാന്‍ സഹായകമാകുന്നത് ഇത്തരം ആന മയിലൊട്ടകം കാര്‍ണിവലുകള്‍ ആണ്. സാധാരണഗതിയില്‍ ഇതു ചോദ്യം ചെയ്യാന്‍ ചെന്നാല്‍ ഒരു കൂട്ടരും അംഗീകരിച്ചു തരില്ല.

ഇതെങ്ങിനെ ഒഴിവാക്കാം?

സുപ്രീം കോടതി അംഗീകരിച്ച ഒരു ലിംഗ്‌ദോ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉണ്ട്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് കലാലയ വര്‍ഷം തുടങ്ങി ആറാഴ്ചയ്ക്കുള്ളില്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു കോളേജ് യൂണിയന്‍/ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയാടിസ്ഥാനത്തില്‍ നടത്തേണ്ട തെരെഞ്ഞെടുപ്പുമല്ല.

എന്നാല്‍ ഇവിടെ നടക്കുന്നതോ? വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ചൂട്ടുപിടിച്ച്, യൂണിവേഴ്‌സിറ്റികള്‍ സുപ്രീം കോടതിയുടെ ഉത്തരവ് പോലും അട്ടിമറിച്ച് ഒന്നാം വര്‍ഷ അഡ്മിഷന്‍ പൂര്‍ത്തിയായ ശേഷം നവംബറിലോ ഡിസംബറിലോ തെരഞ്ഞെടുപ്പ് നടത്തും . അതുവരെ ക്യാമ്പസുകളില്‍ തുടരുന്നത് അരാജകത്വം. പുതിയ കുട്ടികളെ സ്വാധീനിക്കാനുള്ള കാശുപൊടിച്ചുള്ള കളികള്‍. എതിരാളിയെ ഒതുക്കാനുള്ള കുതന്ത്രങ്ങളും കയ്യാങ്കളികളും!

ഒടുവില്‍ ഇലക്ഷന്‍ നടന്നാലോ? ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം എന്നു പറഞ്ഞിടുള്ള ഇലക്ഷന്റെ നോട്ടിഫിക്കേഷന്‍ എന്നു വരും എന്നത് യൂണിവേഴ്‌സിറ്റികള്‍ ഒരു മാസം മുമ്പ് പരസ്യമാക്കും. രാഷ്ട്രീയാടിസ്ഥാനത്തില്‍ നടത്തരുത് എന്നു സുപ്രീം കോടതി പറഞ്ഞിട്ടുള്ള കോളേജ് യൂണിയന്‍ ഇലക്ഷനില്‍ എസ്.എഫ്. ഐ എത്ര സീറ്റ് നേടി, കെ.എസ്.യു എത്ര നേടി എന്നതൊക്കെ കൃത്യമായി പത്രത്തിലും വരും..! മിക്കാവാറും ഇലക്ഷനോടനുബന്ധിച്ച് തല്ലും നടക്കും..!

ഇനി വഴി പിഴച്ചു പോകുന്ന വിദ്യാര്‍ത്ഥികളുടെ കാര്യം!

ഈ വിഭാഗത്തില്‍ ഭൂരിഭാഗത്തിന്റെയും വഴി തെറ്റല്‍ റിസള്‍ട്ടിലും പ്രതിഫലിക്കും. അവരെ അപ്പോള്‍ തന്നെ ക്യാമ്പസിനു പുറത്താക്കിയാല്‍ പ്രശ്‌നം 50 ശതമാനത്തിലധികവും തീരും.ഇന്തയില്‍ തന്നെ മിക്ക സംസ്ഥാനങ്ങളിലും ഒന്നാം വര്‍ഷത്തെ പരീക്ഷകള്‍ പാസാകാതെ മൂന്നാം വര്‍ഷത്തെ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയില്ല. അവര്‍ക്ക് കാമ്പസിനു പുറത്തു പോക്കേണ്ടി വരും. ഹോസ്റ്റലില്‍ നിന്നും..!

ഇവിടെയോ?

ഒരു പേപ്പര്‍ പോലും പാസാകാതെ 4 വര്‍ഷം ക്യാംപസില്‍ വിലസാം. ഇവരാണ് രാഷ്ട്രീയ പിന്‍ബലത്തോടെക്യാമ്പസുകളില്‍ അഴിഞ്ഞാടുന്നത്. എന്തെങ്കിലും പ്രശ്‌നത്തിന് ഇവര്‍ക്കെതിരെ നടപടിയെടുത്താല്‍ ആദ്യം വരുന്നത് പലപ്പോഴും എം.എല്‍.എമാര്‍ പോലുമാണ്. ഇവരുടെ അച്ഛനമ്മമാരെ നിര്‍ബന്ധിച്ചു വരുത്തിയാല്‍ തന്നെ ഒരു കാര്യവുമില്ല. ‘ഞങ്ങള്‍ എന്തു ചെയ്യാനാ? ഒത്തിരി ഉപദേശിച്ചതാ സാര്‍. ഞങ്ങള്‍ പറഞ്ഞാലൊന്നും കേള്‍ക്കില്ല. എന്നാലും മോനായിപ്പോയില്ലേ? കൊന്നു കളയാന്‍ കളയാന്‍ പറ്റുമോ?’ ഇതൊക്കെയാവും മറുപടി. അവരുടെ നിസഹായതയില്‍ പരിതപിക്കാനല്ലാതെ മറ്റെന്തു ചെയ്യാനാവും അദ്ധ്യാപകര്‍ക്ക്?

ഇനി മറ്റു ചില അനുഭവ സാക്ഷ്യങ്ങള്‍

ഞാന്‍ ഈ ക്യാമ്പസില്‍ വന്നിട്ട് ആറു വര്‍ഷമായി. എന്റെ അനുഭവത്തില്‍, 4 വര്‍ഷം മുമ്പ് സി.ഇ.ടിയുടെ പ്രിന്‍സിപ്പള്‍ ആയി ചാര്‍ജെടുത്ത ഗോപകുമാര്‍ സാര്‍ ആണ് ഈ കോളേജില്‍ അച്ചടക്കം സ്ഥാപിക്കാന്‍ ഏറ്റവുമധികം ശ്രമിച്ച പ്രിന്‍സിപ്പല്‍.

ഹോസ്റ്റലിലെ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ബാക്ക് പേപ്പര്‍ ഇല്ലാത്ത കുട്ടികളെ മാത്രമേ നിര്‍ത്തൂ എന്ന തീരുമാനം അദ്ദേഹം എടുക്കുകയും വലിയ എതിര്‍പ്പുകളെ നേരിട്ടുകൊണ്ട് അത് നടപ്പിലാക്കുകയും ചെയ്തു. പക്ഷെ, ഇങ്ങനെ പുറത്താക്കപ്പെട്ട കുട്ടികളില്‍ ഒട്ടേറെപ്പേര്‍ പട്ടികജാതി പട്ടികവര്‍ഗവിഭാഗത്തില്‍പെട്ടവരായിരുന്നു. പ്രധാനവില്ലനമാരില്‍ പലരും ഇക്കൂട്ടത്തില്‍ പെടും! അവര്‍ സാറിനെതിരെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പുകള്‍ ചുമത്തി എസ്.സി/ എസ്.റ്റി കമ്മിഷനു പരാതി കൊടുത്തു. സാറിന്റെ നടപടികള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച് കമ്മിഷന്‍ ഗവണ്‍മെന്റിനു റിപ്പോര്‍ട്ട് നല്‍കുകയും ഗവണ്‍മെന്റ് നിര്‍ദേശപ്രകാരം അവരെ തിരിച്ചെടുക്കേണ്ടതായും വന്നു. തിരിച്ചു കേറിയവര്‍ ഹീറോകളായി. പിന്നീട്, പല രാഷ്ട്രീയ പ്രശ്‌നങ്ങളിലും ഇക്കൂട്ടര്‍ സാറിനോട് വളരെ മോശമായി പെരുമാറി. ഇറങ്ങിപ്പോടാ എന്നതിനപ്പുറം ഒന്നും പറയാന്‍ സാറിനുകഴിഞ്ഞില്ല. മറ്റെന്തെങ്കിലും ചെയ്താല്‍ പ്രതികാര നടപടിയായി വ്യാഖ്യാനിച്ച് സാറിനെതിരെ അടുത്ത കേസെടുത്തേനെ..!

അപകടത്തില്‍ പെട്ട ജീപ്പോടിച്ചിരുന്ന ബൈജുവും 56000 + റാങ്ക് വാങ്ങി പട്ടിക വിഭാഗത്തില്‍ അഡ്മിഷന്‍ നേടിയ, നിലവില്‍ മുപ്പതോളം ബാക്ക്‌പേപ്പറുകള്‍ ഉള്ള വിദ്യാര്‍ത്ഥിയാണ് എന്നതും അറിയുക.

2013 മാര്‍ച്ചില്‍ നടന്ന വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ കോളേജിന്റെ വസ്തു വകകള്‍ തകര്‍ത്തതിന്റെ പേരില്‍ കുറെപ്പേര്‍ക്കെതിരെ പ്രോപ്പര്‍ട്ടി ഡിസ്ട്രക്ഷന്‍ ആക്റ്റ് അനുസരിച്ച് പോലീസ് കേസെടുത്തു. തല്ലു കൂടിയ രണ്ട് വിഭാഗത്തിലെയും കുട്ടികള്‍ ഇവരില്‍പ്പെടും. ഇതോടെ രണ്ടു കൂട്ടരും ഒന്നിച്ചു. സാറിനെ വിമര്‍ശിക്കാന്‍ മെട്രോ മനോരമയും കൂടി. സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ സാറിന് ഇടുക്കിയിലേക്ക് ട്രാന്‍സ്ഫര്‍.! കോളേജില്‍ NBA യുടെ അക്രഡിറ്റേഷന്‍ പരിശോധനകള്‍ നടക്കുന്നതിനിടെയാണ് ഇത് സംഭവിച്ചത് ! അന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ജീപ്പാണ് ഇപ്പോള്‍ അപകടമുണ്ടാക്കിയത്.

ഈ ജീപ് തിരികെ നല്‍കിയത് അദ്ധ്യാപകരാണോ? ഇതിനൊക്കെ എതിരെ ആരു പ്രതികരിച്ചു?

തുടര്‍ന്നു വന്നവര്‍ അല്‍പ്പം നിസംഗത പുലര്‍ത്തിയെങ്കില്‍ അവരെ കുറ്റം പറയാനാകുമോ? കഴിഞ്ഞ വര്‍ഷം തന്നെ ഒരു break the curfew സമരവുമായി പ്രിന്‍സിപ്പല്‍ ആയിരുന്ന ഷീല ടീച്ചറെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു ഇവിടുത്തെ പെണ്‍കുട്ടികളും പത്രക്കാരും..!

ഇനി അച്ചടക്ക നടപടികള്‍ എടുക്കുന്നതിലുമുണ്ട് ബുദ്ധിമുട്ടുകള്‍. കൃത്യമായ ക്രിമിനല്‍ പ്ലാനിംഗ് ഉണ്ട് പലകാര്യങ്ങളിലും. ഒരു തല്ലു കേസ് വന്നാല്‍ പലപ്പോഴും തല്ലിയവര്‍ ആകും ആദ്യം ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആവുന്നതും പോലീസില്‍ പരാതി കൊടുക്കുന്നതും..! ദൃക്ള്‍സാക്ഷികള്‍ ആരും ഉണ്ടാവുകയുമില്ല. തല്ലു കൊണ്ടവന്‍ പ്രിന്‍സിപ്പളിനു പരാതി നല്‍കുമ്പോഴേക്കും അവനെ തിരക്കി പോലീസ് അവിടെ എത്തും. നിവര്‍ത്തിയില്ലാതെ തല്ലുകൊണ്ടവന്‍ ഒത്തു തീര്‍പ്പിനു വഴങ്ങും. രണ്ടു കൂട്ടരും പരാതിയും പിന്‍വലിക്കും.

മുമ്പ് ജോലിചെയ്തിരുന്ന കോളേജില്‍, ഒരിക്കല്‍, ഒരു കുട്ടി നേതാവിന്റെ മോശം പെരുമാറ്റത്തില്‍ നിയന്ത്രണം വിട്ട ഒരദ്ധ്യാപകന്‍ അയാളെ പിടിച്ചു തള്ളി ലാബിനു പുറത്താക്കി. പിറ്റേ ദിവസം അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ സമരം. ജാതിപ്പേര് വിളിച്ചധിക്ഷേപിച്ചു എന്നതിന് കേസ്. തുടര്‍ന്ന് അവന്‍ ലാബില്‍ തോറ്റപ്പോള്‍ അതിന്റെ പേരിലും പ്രതികാരനടപടിയെന്ന പേരില്‍ കേസ്!

കാസര്‍ഗോഡ് വച്ച് മുന്‍രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ മരിച്ച ദിവസം കുറെ പരീക്ഷാ പേപ്പര്‍ നോക്കാന്‍ കോളേജിലെത്തിയ ഞാനും രണ്ട് സഹപ്രവര്‍ത്തകരും ചേര്‍ന്ന് അവിടെ മോഷണശ്രമം നടത്തിയ ഒരു താല്‍ക്കാലിക ജീവനക്കാരനെ കയ്യോടെ പിടികൂടി . പിറ്റേ ദിവസം പത്രത്തില്‍ വാര്‍ത്തവന്നത് അവധി ദിനത്തില്‍ കോളേജില്‍ വന്ന് മദ്യപിക്കുകയായിരുന്ന അദ്ധ്യാപരുടെ പ്രവര്‍ത്തി ചോദ്യം ചെയ്ത താല്ക്കാലിക ജീവനക്കാരനെ മോഷണക്കുറ്റം ആരോപിച്ച് പുറത്താക്കാന്‍ ശ്രമം എന്നാണ്!

മദ്യപാനികളും, അഴിഞ്ഞാട്ടക്കാരും കുറെയെങ്കിലുമുള്ള ഈ ക്യാമ്പസില്‍ പെണ്‍കുട്ടികളെ ആറരമണിക്കു ശേഷം പുറത്തു വിടുന്നതിനെ പരസ്യമായി എതിര്‍ത്തതിന്റെ പേരില്‍ എന്നെ കണ്ടാല്‍ മുഖം തിരിച്ചു നടക്കുന്നവരാണ് ഇവിടുത്തെ ഒട്ടേറെ പെണ്‍കുട്ടികള്‍..!

ഇതൊക്കെയാണ് ഞങ്ങള്‍ അദ്ധ്യാപരുടെ അവസ്ഥ..! ഞങ്ങളും മനുഷ്യരാണ്…! വെറും സാധാരണ മനുഷ്യര്‍..!

ഇനി തസ്‌നി ബഷീറിന്റെ കേസില്‍ സംഭവിക്കാന്‍ പോകുന്ന കാര്യവും ഞാന്‍ പറയാം..!

എന്റെ അറിവില്‍ കേസില്‍ ദൃക്ള്‍സാക്ഷി ആവാന്‍ ഒരു കുട്ടിയും തയാറായിട്ടില്ല. ഒളിവില്‍ പോയവരെ പോലീസ് ഇനി കണ്ടെത്തിയാലും 48 മണിക്കൂര്‍ കഴിഞ്ഞതിനാല്‍ പ്രതികള്‍ സംഭവ സമയത്ത് മദ്യപിച്ചിരുന്നാലും മദ്യപിച്ചു എന്നു തെളിയിക്കാനാവില്ല. തസ്‌നിയെ ഇടിച്ചു വീഴ്ത്തുന്നത് സി.സി. ടി.വിയില്‍ പതിഞ്ഞിട്ടില്ല. ഇനിയാരെങ്കിലും സാക്ഷി പറയാന്‍ തയാറായി എന്നു കരുതുക. നമ്മുടെ നടപ്പ് രീതി വച്ച് ഇതൊക്കെ അന്വേഷണം കഴിഞ്ഞ് കോടതിയില്‍ എത്തുമ്പോഴേക്കും ഇപ്പോള്‍ ഈ ക്യാമ്പസിലുള്ളവരൊക്കെ ജോലി കിട്ടി കല്യാണവും കഴിച്ച് മക്കളുമൊക്കെ ആയിട്ടുണ്ടാവും. കോടതിയില്‍ മൊഴി നല്‍കാന്‍ പോലും ആരും എത്തില്ല..!

അടുത്ത ഒരു ദുരന്തം വരുമ്പോ ഇതൊക്കെ വീണ്ടും ചര്‍ച്ചയാകും. ആവേശം മൂത്ത് കുറെ പ്രതികരണങ്ങള്‍ ഇടും എല്ലാം അതിലൊതുങ്ങും. കാതലായ പ്രശ്‌നങ്ങള്‍ ആരും ചര്‍ച്ച ചെയ്യില്ല. ഇതൊക്കെ ഒഴിവാക്കാന്‍ നടപടികളും ഉണ്ടാവില്ല.

സത്യം പറയാമല്ലോ. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിതിയില്‍ ഗവേണന്‍സ് എന്നത് ഉള്ളി തൊലിക്കുമ്പോലെയാണ്. തൊലിച്ച് തൊലിച്ചങ്ങനെ പോകും. ഒടുവില്‍ ശുദ്ധ ശൂന്യതയില്‍ ചെന്നെത്തും..! അത്ര തന്നെ..!

എന്നാല്‍ പ്രതിയുടെ ജാതി പറഞ്ഞും പട്ടികജാതിയില്‍പ്പെട്ടവര്‍ മോശപ്പെട്ടവരാണെന്നുമുള്ള തരത്തിലുള്ള അധ്യാപകന്റെ പ്രസ്താവനയെ സോഷ്യല്‍ മീഡിയയില്‍ സ്വീകാര്യത ലഭിച്ചില്ല. പട്ടികജാതിയില്‍പ്പെട്ടവരെ അപമാനിച്ച അധ്യാപകനെതിരെ കേസെടുക്കണമെന്നും സര്‍വീസില്‍നിന്ന് പിരിച്ചുവിടണമെന്നുമാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ ചിലത്.

 

സജീവ് മോഹന്റെ പോസ്റ്റ്