ശുചിമുറിയില്ല;ഇരുന്നൂറിലേറെ വിദ്യാര്‍ത്ഥിനികള്‍ ബോര്‍ഡിങ് സ്‌കൂള്‍ വിട്ടു

single-img
22 August 2015

toiletജാംഷെഡ്പൂര്‍: ഇരുന്നൂറിലേറെ വിദ്യാര്‍ത്ഥിനികള്‍ ശുചിമുറിയില്ലാത്തതിന്റെ പേരില്‍ ബോര്‍ഡിങ് സ്‌കൂള്‍ വിട്ടു. ജാംഷെഡ്പൂരിലെ ഇച്ചാഗഡിലെ കസ്തൂര്‍ബ ഗാന്ധി ആവാസിയ സ്‌കൂളില്‍ 220 പെണ്‍കുട്ടികള്‍ക്കായി ഉണ്ടായിരുന്നത് അഞ്ച് ശൗചാലയങ്ങള്‍ മാത്രമാണ്. പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്.

ഇവിടത്തെ വിദ്യാര്‍ത്ഥിനികള്‍ ശൗചാലയത്തിന്റെ കുറവ് കാരണം സമീപത്തുള്ള പാടത്താണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പ്രദേശവാസികളായ ആണ്‍കുട്ടികളുടെ ശല്ല്യം നേരിട്ടതോടെ സ്‌കൂള്‍ അധികൃതര്‍ തന്നെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെ വിവരം പുറത്തറിയുകയായിരുന്നു.

സ്‌കൂളിന് മതിലോ മറ്റ് അതിരുകളോ ഇല്ലെന്നും ഇത് പുറത്തുനിന്നുള്ളവര്‍ക്ക് ഹോസ്റ്റലിലേക്കും പരിസരത്തേക്കും എത്താന്‍ സഹായകമായെന്നും പോലീസ് പറയുന്നു. കുട്ടികളുടെ പരാതിയെ തുടര്‍ന്ന് മാതാപിതാക്കളെത്തി ഇവരെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉന്നത തലത്തില്‍ നിന്നും നടപടികള്‍ ഉണ്ടാകും.