മൈക്രോസോഫ്റ്റിന് പിന്നാലെ ഗൂഗിളിന്റെ തലപ്പത്തും ഇന്ത്യാക്കാരന്‍; ഗൂഗിളിന്റെ സിഇഒ ആയി സുന്ദര്‍ പിച്ചായിയെ നിയമിച്ചു

single-img
11 August 2015

sundarകാലിഫോര്‍ണിയ: ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിള്‍ പല കമ്പനികളായി വിഭജിച്ചു. ആല്‍ഫബെറ്റ് എന്ന് പേരിട്ട പുതിയ കമ്പനിയുടെ ഉപകമ്പനിയായിരിക്കും ഇനി ഗൂഗിള്‍. വിഭജനത്തോടെ ഗൂഗിളിന്റെ സിഇഒ ആയി ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചായിയെ നിയമിച്ചു. നിലവില്‍ വൈസ് പ്രസിഡന്റായിരുന്നു പിച്ചായ്. ഇതോടെ ടെക്ക് ലോകത്തെ വമ്പന്‍ കമ്പനികളുടെ തലപ്പത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനായി സുന്ദര്‍ പിച്ചായ്. നേരത്തെ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി ഇന്ത്യന്‍ വംശജനായ സത്യ നഡെല്ലയെ നിയമിച്ചിരുന്നു.

ആല്‍ഫബറ്റിന്റെ തലപ്പത്ത് ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും തന്നെയാകും. ലാറി പേജ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും സെര്‍ജി ബ്രിന്‍ പ്രസിഡന്റുമായിരിക്കും.  കുറേ കമ്പനികള്‍ ചേരുന്നതായിരിക്കും ആല്‍ഫബറ്റ്, സുന്ദര്‍ പിച്ചായിയുടെ നിര്‍ദേശങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍. ഗൂഗിളിന്റെ സി.ഇ.ഒ ആയി സുന്ദര്‍ പിച്ചായ് വരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പേജ് അറിയിച്ചു.

വിഭജനത്തോടെ ഗൂഗിളിന്റെ പ്രധാന ഇന്റര്‍നെറ്റ് ഉത്പന്നങ്ങളൊക്കെ ആല്‍ഫബറ്റില്‍ തന്നെ നിലനിര്‍ത്തി. സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകള്‍, ഇന്റര്‍നെറ്റ് ബലൂണുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഗവേഷണ വിഭാഗമായ ഗൂഗിള്‍ എക്‌സും ഇനി ആല്‍ഫബറ്റിന്റെ ഉപകമ്പനിയായിരിക്കും. ഡ്രോണ്‍ ഡെലിവറി പദ്ധതിയായ വിങ്, ഹൈസ്പീഡ് ഇന്റര്‍നെറ്റ് യൂണിറ്റായ നെസ്റ്റ് തുടങ്ങിയവയും ഉപകമ്പനികളാക്കി.

ഗൂഗിളിന്റെ ഓഹരികളൊക്കെ ആല്‍ഫബറ്റിന്റെ ഓഹരികളായി സ്വാഭാവികമായി മാറും. സെര്‍ച്ച് എഞ്ചിന്‍, സെര്‍ച്ച് പരസ്യങ്ങള്‍, മാപ്പുകള്‍, ആപ്പുകള്‍, യൂട്യൂബ്, ആന്‍ഡ്രോയിഡ് എന്നിവ ഗൂഗിളില്‍ തന്നെ തുടരും.