കെല്‍ട്രോണിന്റെ സ്ഥാപകൻ കെ.പി.പി നമ്പ്യാര്‍ ബെംഗളൂരുവില്‍ അന്തരിച്ചു
ബെംഗളൂരു: കെല്‍ട്രോണിന്റെ സ്ഥാപകനും കേന്ദ്ര ഇലക്ട്രോണിക്‌സ് വകുപ്പിന്റെ മുന്‍ സെക്രട്ടറിയുമായ കെ.പി.പി നമ്പ്യാര്‍ (86) ബെംഗളൂരുവില്‍ അന്തരിച്ചു. അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബെംഗളൂരു ഡോളേഴ്‌സ് കോളനിയിലെ കല്യാശ്ശേരി വീട്ടില്‍ വൈകിട്ട് 7.50-ഓടെയായിരുന്നു അന്ത്യം.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ബെംഗളൂരുവില്‍നിന്ന് മൃതദേഹം ജന്മനാടായ കണ്ണൂരിലെ കല്യാശ്ശേരിയിലേക്ക് കൊണ്ടുപോകും. ശവസംസ്‌കാരം വ്യാഴാഴ്ച. ഇലക്ട്രോണിക്‌സ് മേഖലയില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2006-ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം കെ.പി.പി. നന്പ്യാരെ ആദരിച്ചിട്ടുണ്ട്.
കെ.പി.പി. നമ്പ്യാര്‍ രാജ്യത്തെ ഇലക്ട്രോണിക്‌സ് മേഖലയുടെ വളര്‍ച്ചയ്ക്ക് എണ്ണമറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കെല്‍ട്രോണിന്റെ ആദ്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. 1987-ല്‍ കേന്ദ്രസര്‍ക്കാറിന്റെ ഇലക്ട്രോണിക്‌സ് വകുപ്പിന്റെ സെക്രട്ടറിസ്ഥാനത്തെത്തി. 1989-ല്‍ കേന്ദ്രസര്‍വീസില്‍നിന്ന് വിരമിച്ച ഇദ്ദേഹം സര്‍ക്കാറിന്റെ പ്രത്യേക ഉപദേഷ്ടാവായി സേവനം തുടര്‍ന്നു.