ചോദ്യചിഹ്നമായി പിള്ളയുടേയും ഗണേഷിന്റെയും രാഷ്ട്രീയ ഭാവി
അരുവിക്കരയിലെ ശബരീനാഥന്റെ വിജയത്തോടെ യു.ഡി.എഫിനോട് വിട പറഞ്ഞ് എല്‍.ഡി.എഫിനായി പ്രചാരണത്തിനിറങ്ങിയ ആര്‍.ബാലകൃഷ്ണപിള്ളയുടെയും ഗണേഷ്‌കുമാറിന്റെയും രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമായി.അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടെ ആര്‍.ബാലകൃഷ്ണപിള്ളയെ ഉൾപ്പെടുത്തി അരുവിക്കര തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണിയ്ക്കെതിരെ വ്യാപകവിമർശനം ഉയർന്നിരുന്നു.
നായർ വോട്ടുകൾ ഭിന്നിപ്പിച്ച് എൽ.ഡി.എഫിലെത്തിക്കും എന്ന വിശ്വാസത്തിലാണു ഇടതുമുന്നണി പിള്ളയെ ഒപ്പം കൂട്ടിയത്.എല്‍.ഡി.എഫ് പ്രചാരണയോഗങ്ങളില്‍ യുഡിഎഫിനെതിരായി രൂക്ഷ വിമർശനമാണു ഗണേഷ്കുമാറും നടത്തിയത്.ഇടതു മുന്നണി പരാജയത്തോടെ എൽ.ഡി.എഫിലേക്കും തിരിച്ച് യു.ഡി.എഫിലേക്കും കയറാൻ കഴിയാത്ത സാഹചര്യമാണു പിള്ളയ്ക്കും മകനും.
വി.എസ് നടത്തിയ നിയമ പോരാട്ടത്തിലൂടെ അഴിമതിക്കേസില്‍ ശിക്ഷ അനുവദിച്ച പിള്ള വി.എസിനൊപ്പം പൊതുവേദിയില്‍ കൈകോര്‍ത്തത് ഇടതുപക്ഷത്തിന് ഗുണത്തെക്കാളേറെ തിരിച്ചടിയായി.മദനിയെ പ്രചാരണത്തിനുപയോഗിച്ച സമാന സാഹചര്യമാണു പിള്ളയെ ഒപ്പം കൂട്ടിയതിലൂടെ ഇടതു മുന്നണിയ്ക്ക് വന്ന് ചേർന്നത്.അതുകൊണ്ട് തന്നെ എൽ.ഡി.എഫിലേക്കുള്ള പിള്ളയുടെ പ്രവേശനം നടക്കാൻ ഇനി സാധ്യതയില്ല.