മകള്‍ക്ക് വേണ്ടി തെരുവ് നായയോട് പടപൊരുതി ഒരമ്മ

single-img
27 June 2015

shailaja.jpg.image.784.410

തന്റെ മകളെ കടിക്കാന്‍ ശ്രമിച്ച തെരുവ് പട്ടിയെ കടന്നുപിടിച്ച് പൊരുതി നിന്ന് ഒരമ്മ. കായംകുളം പുതുപ്പള്ളി പുതുപ്പുരയ്ക്കല്‍ ഷൈലജയാണ് (37) ഏകമകള്‍ ഏഴു വയസ്സുകാരി അഖില കൃഷ്ണയെ രക്ഷപ്പെടുത്താന്‍ പട്ടിയുമായി ഏറ്റുമുട്ടിയത്. പോളിയോ ബാധമൂലം സ്വാധീനക്കുറവുള്ള വലതുകൈ വെച്ചായിരുന്നു ഷൈലജയുടെ പട്ടിയുമായുള്ള യുദ്ധം.

തുണി അലക്കിയിട്ടത് എടുക്കാന്‍ കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ പുറത്തിറങ്ങിയ ഷൈലജയെ പിന്നിലൂടെ വന്ന തെരുവ്‌നായ കാലില്‍ കടിക്കുകയായിരുന്നു. കടിയേറ്റ് വീണുപോയ ഷൈലജയെ പട്ടി വീണ്ടും കടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മകള്‍ അഖില അവിടേക്ക് ഓടിയെത്തിയത്. കുട്ടി ഓടിവരുന്നതു കണ്ട നായ കുട്ടിയെ കടിക്കുന്നതിനായി തിരിയുന്നതുകണ്ട ഷൈലജ കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു.

പട്ടിയുടെ കഴുത്തിനു കുത്തിപ്പിടിച്ച ഷൈലജയെ കുടഞ്ഞെറിഞ്ഞ് കുട്ടിക്ക് നേരെ ചാടാന്‍ പട്ടി ശ്രമിച്ചെങ്കിലും പട്ടിയെ അതിന്റെ ശരീരത്ത് കയറിയിരുന്ന ഷൈലജ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഷൈലജയുമായി പൊരുതിയ പട്ടിയും വെറുതെയിരുന്നില്ല. ഷൈലജയുടെ നെറ്റിയും പുരികവും പട്ടി കടിച്ചു കീറി.

ഈ സമയം മകള്‍ അഖില കരഞ്ഞുകൊണ്ടു അരകിലോമീറ്ററോളം ഓടി മറാഡിലെത്തി നാട്ടുകാരോട് വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാര്‍ ഓടിയെത്തി പട്ടിയെ തല്ലിക്കൊന്നപ്പോഴേക്കും പട്ടിയുടെ കടിയേറ്റ് ഷൈലജ മൃതപ്രായയായിരുന്നു. എന്നിട്ടും നാട്ടുകാര്‍ വരുന്നതുവരെ ഷൈലജ നായെ വിട്ടിരുന്നില്ല. ഭര്‍ത്താവ് രാമകൃഷ്ണനും നാട്ടുകാരും ചേര്‍ന്നു അപ്പോള്‍തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഷൈലജയെ എത്തിച്ചു.

ഈ സംഭവം നടക്കുന്നതിന് മുമ്പ് ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന പുതുപ്പള്ളി ഗോവിന്ദമുട്ടം ചാങ്കൂര്‍ വടക്കതില്‍ ലക്ഷ്മിയെയും (50) ഈ പട്ടി കടിച്ചിരുന്നു. മാത്രമല്ല ആടുകളെയും മറ്റു മൃഗങ്ങളെയും കടിച്ചശേഷമാണ് പട്ടി ഷൈലജയുടെ വീട്ടിലെത്തിയത്.