പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തകര്‍ക്കുമെന്നു കാണിച്ച് ബി.ജെ.പി ഓഫിസുകളിലേക്ക് ഭീഷണിക്കത്ത് അയച്ച സുവിശേഷ പ്രസംഗകൻ പിടിയിൽ
അടൂര്‍: കേരളത്തിൽ എത്തിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തകര്‍ക്കുമെന്നു കാണിച്ച് ബി.ജെ.പി ഓഫിസുകളിലേക്ക് ഭീഷണിക്കത്ത് അയച്ച സുവിശേഷ പ്രസംഗകൻ പൊലീസ് പിടിയിൽ. വയനാട് കൃഷ്ണഗിരി ചിങ്ങേരി ഉളകപ്പാറ നടുവത്തത്തേ് വീട്ടില്‍ എന്‍.ഡി. തോമസിനെയാണ് (55) അറസ്റ്റ് ചെയ്തത്.
‘നിങ്ങളുടെ നരേന്ദ്രമോദി കേരളത്തില്‍ വന്നാല്‍ അവനെ തകര്‍ക്കാന്‍ ഞങ്ങള്‍ ഒരു ചാവേറിനെ പരിശീലിപ്പിച്ചെടുക്കുന്നു. നരേന്ദ്രമോദി വന്നാല്‍ തകര്‍ക്കും’ എന്നിങ്ങനെ രേഖപ്പെടുത്തി പുനലൂരിലെ വേള്‍ഡ് ഒൗട്ട്റീച്ച് മിനിസ്റ്റേഴ്സ് ബൈബിള്‍ കോളജിന്‍െറ ലെറ്റര്‍പാഡിലാണ് ഭീഷണി കത്തയച്ചതെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍, അടൂര്‍ തുടങ്ങി ബി.ജെ.പിയുടെ വിവിധ ഓഫിസുകളിലേക്കാണ് ഊമക്കത്തയച്ചത്. 2014 ഒകേ്ടാബര്‍ 17നാണ് കത്ത് അടൂര്‍ ബി.ജെ.പി ഓഫിസില്‍ ലഭിച്ചത്.
ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്‍റ് ബി. കൃഷ്ണകുമാര്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എറെനാള്‍ അന്വേഷിക്കുകയും ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ വയനാട്ടില്‍നിന്ന് വ്യാഴാഴ്ച ഉച്ചക്ക് അറസ്റ്റുചെയ്യുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇന്‍റലിജന്‍സ് വിഭാഗവും അന്വേഷണം നടത്തിയിരുന്നു. തോമസ് ഒറ്റക്കാണ് ഇതു ചെയ്തതെന്നും സ്വന്തം കൈപ്പടയിലാണ് കത്ത് തയാറാക്കിയതെന്നും പൊലീസ് പറഞ്ഞു.