സല്‍മാന്‍ ഖാന്‍ കുറ്റക്കാരനായ കേസിന്റെ ഫയലുകള്‍ അഗ്‌നിബാധയിൽ നശിച്ചതായി വിവരാവകാശ പ്രകാരമുള്ള മറുപടി
മുംബൈ: ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഹിറ്റ് ആന്റ് റണ്‍ കേസിന്റെ ഫയലുകള്‍ നശിപ്പിക്കപ്പെട്ടു. സാമൂഹ്യപ്രവര്‍ത്തകനായ മന്‍സൂര്‍ ദര്‍വേഷ് ഫയല്‍ ചെയ്ത വിവരാവകാശ ഹര്‍ജിയിയെ തുടര്‍ന്നാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. കേസ് സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉന്നത വകുപ്പുകളില്‍ ഒന്നും തന്നെ യാതൊരു രേഖകളും അവശേഷിക്കുന്നില്ല.
2012 ജൂണ്‍ 21ന് വടക്കന്‍ മുംബൈയിലെ സര്‍ക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലുണ്ടായ അഗ്‌നിബാധയിലാണ് ഫയലുകള്‍ നശിപ്പിക്കപ്പെട്ടത്.കേസില്‍ ഉള്‍പ്പെട്ട നിയമോപദേഷ്ടാക്കള്‍, അഭിഭാഷകര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ തുടങ്ങിയവരെക്കുറിച്ച് വിവരങ്ങള്‍ ആവശ്യപ്പെട്ട് താന്‍ രണ്ട് വിവരാവകാശ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അഗ്‌നിബാധയില്‍ കേസ് ഫയലുകള്‍ നഷ്ടമായെന്നും ഇവ എത്രയും പെട്ടെന്ന് പുനസംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്നും ഹര്‍ജിക്ക് മറുപടിയായി ലഭിച്ച കത്തില്‍ പറയുന്നു.