ജര്‍മനിയിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് പൊട്ടാതെ കിടന്ന ഒരു ടണ്ണോളം ഭാരമുള്ള ബോംബ് കണ്ടെത്തി
image credits: wsj
ബെര്‍ലിന്‍: ജര്‍മനിയിലെ കൊളോണില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാതെ കിടന്ന ബോംബ് കണ്ടെത്തി. സംഭവത്തെ തുടർന്ന് 20,000 പേരെ അവിടെ നിന്നും മാറ്റി പർപ്പിച്ചു. കൊളോണിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. റിനെ നദിയ്ക്ക് കുറുകെയുള്ള മ്യൂല്‍ഹിം പാലത്തിന് സമീപത്താണ് പൊട്ടാതെ കിടന്ന ഒരു ടണ്ണോളം ഭാരമുള്ള ബോംബ് കണ്ടെത്തിയത്. റിനെ നദിയില്‍ കപ്പല്‍ ഗതാഗതവും ഇതുവഴിയുള്ള വ്യോമഗതാഗതവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു മണ്ണിനടിയില്‍ അഞ്ചു മീറ്റര്‍ താഴ്ചയില്‍ ബോംബ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അമേരിക്കന്‍ നിര്‍മ്മിത ബോംബാണിതെന്നാണ് നിഗമനം. 1939-1945 രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ സഖ്യസേനയുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായിരുന്നു കൊളോണ്‍ നഗരമെന്നതിനാല്‍ ഇവിടെ നിന്ന് പൊട്ടാതെ കിടക്കുന്ന ബോംബുകള്‍ മുമ്പും കണ്ടെത്തിയിട്ടുണ്ട്.
ജര്‍മനിയില്‍ പ്രതിവര്‍ഷം പൊട്ടാതെ കിടക്കുന്ന നൂറു കണക്കിന് ബോബംബുകള്‍ കണ്ടെത്താറുണ്ടെങ്കിലും അവയെല്ലാം അപകടകരമാവാത്തവിധം നിര്‍വീര്യമാക്കിയിട്ടുണ്ട്. 2010ല്‍ ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.