പി.യു തോമസ് അഥവാ മനുഷ്യ സ്‌നേഹികളിലെ അപൂര്‍വ്വ ജന്മം
വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം ജില്ലാ ആശുപത്രിയില്‍ തോമസ് എന്നു പേരുള്ള ഒരു പതിനാറു വയസ്സുകാരന്‍ അഡ്മിറ്റായി. അള്‍സര്‍ മരാഗത്തിന് ശസ്ത്രക്രിയ ചെയ്യാനായി. അന്ന് അതേ വാര്‍ഡില്‍ അതേ അസുഖവുമായി രാമചന്ദ്രന്‍ എന്നൊരു അനാഥനുമുണ്ടായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന തോമസിന് ഭക്ഷണവുമായെത്തുന്ന അമ്മ അതിലൊരു പങ്ക് രാമചന്ദ്രനും കൊടുക്കുമായിരുന്നു. അനാഥത്വത്തിന്റെ കൈപ്പുനീരു കുടിച്ച മുഖം ആ ഒരു നേരം ഭക്ഷണം കിട്ടുമ്പോള്‍ തെളിഞ്ഞുവരുന്നത് തോമസ് അന്ന് ശ്രദ്ധിച്ചിരുന്നു.
രണ്ടുപേരെയും ഒരു ദിവസമായിരുന്നു ഓപ്പറേഷനായി തിയേറ്ററിലേക്ക് കയറ്റിയത്. ശസ്ത്രക്രിയയ്‌ക്കൊടുവില്‍ വിധി തോമസിനെ സൗഖ്യമാക്കി രാമചന്ദ്രനേയും കൊണ്ടുപോയി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തോമസിന് രാമചന്ദ്രന്റെ ആ ചിരി മറക്കാനായില്ല. അനാഥത്വവും ദാരിദ്ര്യവും സമൂഹത്തില്‍ വിതയ്ക്കുന്ന ദുഃഖങ്ങള്‍ക്കു മീതെ രാമചന്ദ്രന്റെ ചിരി ഉയര്‍ന്നു നില്‍ക്കുകയാണെന്ന് മനസ്സിലാക്കിയ തോമസ് തന്റെ യാത്ര അവിടെ ആരംഭിക്കുകയായിരുന്നു. വിശക്കുന്നവരെ തേടി കോട്ടയം മെഡിക്കല്‍ കോളേജിലേക്കുള്ള യാത്ര.
വിശക്കുന്ന വയറുകള്‍ക്ക് ആശ്വാസം പകരാനായുള്ള ആ യാത്ര ആരംഭിച്ചിട്ട് ഇന്നേക്ക് 50 വര്‍ഷം കഴിയുന്നു. ഒരുദിവസം 7000 പേര്‍ക്ക് ഭക്ഷണം നല്‍കുന്ന പി.യു തോമസെന്ന മനുഷ്യ സ്‌നേഹി ഈ ലോകത്തിനു തന്നെ ഒരപൂര്‍വ്വതയാണ്. വഴിയില്‍ അലഞ്ഞു തിരിയുന്ന ജനമങ്ങള്‍ക്ക് നവജീവന്‍ എന്ന സ്വന്തം സംഘടനയിലൂടെ പുനരധിവാസം നല്‍കിത്തുടങ്ങിയിട്ട് 24 വര്‍ഷവും പൂര്‍ത്തിയാകുന്നു.
ദിവസവും ഏഴായിരം പേര്‍ക്കു ഭക്ഷണം, 200 മാനസിക രോഗികള്‍ക്കു സംരക്ഷണം, തന്റെ ചെലവില്‍ 20 കിടപ്പുരോഗികള്‍ക്കു ശുശ്രൂഷയും പാവപ്പെട്ടവര്‍ക്ക് അരി, പച്ചക്കറികള്‍, 17 പെണ്‍കുട്ടികള്‍ക്കു വിവാഹ സഹായം, ദുരിതാശ്വാസ കേന്ദ്രങ്ങളിലും ദുരിതം അനുഭവിക്കുന്നിടത്തുമൊക്കെ ഭക്ഷണവും വസ്ത്രവും, വിധവകള്‍ക്കു ധനസഹായം, ആശുപത്രിയില്‍നിന്നു വിടുന്നവരെ സൗജന്യമായി വീട്ടിലെത്തിക്കല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തികളുമായി പി.യു തോമസിന്റെ നവജീവന്‍ എന്ന സംഘടന മനുഷ്യത്വമെന്ന വാക്കിന്റെ പര്യായമായി മാറുകയാണ്.
അന്ന് രാമചന്ദ്രന്റെ മരണമേല്‍പ്പിച്ച ആഘാതത്തിന്റെ പിന്‍പറ്റി വിശക്കുന്ന വയറുകള്‍ തേടി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് യാത്ര തിരിച്ച തോമസ് ആദ്യം കണ്ടുമുട്ടിയത് മെഡിക്കല്‍കോളേജ് ഹോസ്റ്റലിലെ അന്തേവാസികളെയായിരുന്നു. ഹോസ്റ്റലില്‍ എല്ലാവരും കഴിച്ചശേഷം ബാക്കിവരുന്ന ഭക്ഷണം അവിടുത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തോമസിന് എത്തിച്ചുകൊടുത്തു. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി തോമസ് ആ ഭക്ഷണം വീതിച്ചു നല്‍കി.
പിന്നീട് ഇതൊരു ശീലമായി മാറുകയായിരുന്നു. തന്റെ ഇരുപതാമത്തെ വയസ്സില്‍ കോട്ടയം മെഡിക്കല്‍ ജോളേജില്‍ തന്നെ അറ്റന്ററായി ജോലിക്ക് കയറിയ തോമസ് തന്റെ ശമ്പളം പോലും നിര്‍ദ്ധനര്‍ക്ക് വേണ്ടി മാറ്റിവെയ്ക്കുകയായിരുന്നു. ആ ഭക്ഷണമുപയോഗിച്ച് കോട്ടയം നഗരത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തോമസ് കാശില്ലാതെ വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണവുമായെത്തി. ഇന്ന് കാരുണ്യ ഹസ്തങ്ങളുടെ പിന്തുണയോടെ വളര്‍ന്ന നവജീവന്‍ എന്ന സംഘടനയിലൂടെ ദിവസവും ഒരുലക്ഷം രൂപയോളം തോമസ് കാരുണ്യ പ്രവര്‍ത്തികള്‍ക്കായി ചെലവാക്കുന്നുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജിന് സമീപമുള്ള ഓടയില്‍ പ്രസവിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മനുഭായ് എന്ന രാജസ്ഥാന്‍കാരിയുടെ രക്ഷപ്പെടലിന് പിന്നിലും പി.യു തോമസിന്റെ പരിശ്രമമുണ്ട്. മാനസിക രോഗം പിടിപെട്ട ിത്തരത്തില്‍ പലരേയും പി.യു. തോമസ് രക്ഷിച്ചെടുത്തിട്ടുണ്ട്. കാരണം ഓരോ രക്ഷപ്പെടലിന് പിന്നിലും പഴയ രാചമചന്ദ്രന്റെ ചിരി തോമസ് കണ്ടിരുന്നു.
പാവശപ്പട്ടവര്‍ക്ക് ആശ്വാസമേകുന്ന സംഘടനയായ
നവജീവനില്‍ ഏതെങ്കിലും രീതിയില്‍ സഹായവുമായെത്തുന്നവര്‍ക്ക് പി.യു. തോമസ് ഒരു പഴവര്‍ഗ തൈ സമ്മാനമായി നല്‍കും. അതുവഴി അവരും തോമസുമായുള്ള വ്യക്തിബന്ധം ഊട്ടിയുറക്കുകയാശണന്ന് തോമസ് വിശ്വസിക്കുന്നു. മാത്രമല്ല ഒരു പഴവര്‍ഗ ഗ്രാമമാക്കി മെഡിക്കല്‍ കോളജും പനമ്പാലവും വികസിപ്പിക്കാനുള്ള പദ്ധതികള്‍ അദ്ദേഹത്തിന്റെ കീഴില്‍ നടന്നുവരികയാണ്. കൂടാതെ ഒരു കാന്‍സര്‍ രോഗിയുടെ കുടുംബത്തെ മറ്റൊരു കുടുംബം സംരക്ഷിക്കുന്ന പദ്ധതിയും തോമസിന്റെ മനസ്സിലൂടെ വെളിച്ചംകാണാന്‍ പോകുകയാണ്.
ഭാര്യ സിസിലിയുടെയും നഴ്‌സുമാരായ മക്കള്‍ സോണിയ, സോഫി, സോജി, സോമിനി എന്നിവരുടെയും പിന്തുണയോടെ മാനുഷിക മൂല്യങ്ങളുടെ നല്ല വശത്തേക്ക് തോമസ് നടന്നടുക്കുമ്പോള്‍ വ്യക്തിബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുനന് സമൂഹത്തിന് അദേ്ഹത്തെ അത്ഭുതത്തോടെയല്ലാതെ കണ്ടിരിക്കാനാകില്ല.