മൂവായിരം മുസ്ലിംകളെ കൊന്നൊടുക്കുമെന്ന് ട്വിറ്ററിലൂടെ ഭീഷണി; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
പൂനെ: മതവിദ്വേഷം വളര്‍ത്തുന്ന ട്വീറ്റ് ചെയ്ത സംഭവത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. പൂനെ സ്വദേശിയായ 20 കാരൻ അമിതേഷ് സിംഗാണ് പിടിയിലായത്. മൂവായിരം മുസ്ലിംകളെ കൊന്നൊടുക്കുമെന്ന് ഭീഷണി മുഴക്കുന്ന ട്വീറ്റിനെ തുടര്‍ന്നാണ് അറസ്റ്റ്. മെയ് രണ്ടിനാണ് വിവാദത്തിന് കാരണമായ ട്വീറ്റ് ചെയ്തിരിക്കുന്നത്.
പൂനെയിലെ എഞ്ചിനീയറിംഗ് കോളജില്‍ ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. ഇയാളുടെ പോസ്റ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി മുസ്ലിംകള്‍ അമിതേഷിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് അമിതേഷ് ട്വീറ്റ് നീക്കം ചെയ്തിരുന്നു. എന്നാല്‍, ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.
താന്‍ എബി.വി.പി നേതാവ് ആണെന്നാണ് ട്വിറ്ററില്‍ അമിതേഷ് പറയുന്നത്. എന്നാല്‍, ഇയാള്‍ക്ക് സംഘടനയുമായി ബന്ധമില്ലെന്ന് എ.ബി.വി.പി, ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു.