ബ്രിട്ടണിൽ ഇന്ന് തിരഞ്ഞെടുപ്പ്
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. 650 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതിപക്ഷനേതാവ് എഡ് മിലിബാന്‍ഡിന്റെ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം.
എന്നാല്‍, ഇരു കക്ഷികള്‍ക്കും ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാനിടയില്ലെന്നാണ് അഭിപ്രായവോട്ടെടുപ്പുകള്‍ പ്രവചിക്കുന്നത്. 326 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ഉപപ്രധാനമന്ത്രി നിക് ക്ലെഗിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ ഡെമോക്രാറ്റുകളും നിക്കോള സ്റ്റര്‍ജന്റെ നേതൃത്വത്തിലുള്ള സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയും ഇത്തവണ നിര്‍ണായകശക്തികളാകുമെന്നാണു പ്രവചനം. ഏഴുലക്ഷത്തിലധികം ഇന്ത്യന്‍ വംശജരുടെ വോട്ട് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.
2010-ലെ തിരഞ്ഞെടുപ്പില്‍ 306 സീറ്റോടെ ഏറ്റവും വലിയ കക്ഷിയായിത്തീര്‍ന്ന ഡേവിഡ് കാമറോണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 57 സീറ്റ് നേടിയ ലിബറല്‍ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണു സര്‍ക്കാറുണ്ടാക്കിയത്. ലേബര്‍ പാര്‍ട്ടിക്ക് 258 സീറ്റാണ് കഴിഞ്ഞതവണ കിട്ടിയത്.