ഇന്ന് മെയ് 1; അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചന മന്ത്രമുരുവിടുന്ന സര്‍വ്വരാജ്യതൊഴിലാളി ദിനം

single-img
1 May 2015

129385457_c82786250eഅമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരുവീഥികളില്‍ 1886ല്‍ മരിച്ചുവീണ നൂറുകണക്കിനു തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കൊലമരത്തില്‍ ഏറേണ്ടിവന്ന പാര്‍സന്‍സ്, സ്‌പൈസര്‍, ഫിഷര്‍, എംഗള്‍സ് തുടങ്ങിയ തൊഴിലാളി നേതാക്കളുടെയും സ്മരണാര്‍ത്ഥമാണ് മെയ്ദിനം ആചരിക്കുന്നത്. ഫ്രെഡറിക്ക് എംഗള്‍സിന്റെ നേതൃത്വത്തിലുള്ള രണ്ടാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലാണ് ഈ ദിനം സാര്‍വ്വദേശീയ തൊഴിലാളി ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്.

ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ റഷ്യയിലും ചൈനയിലുമാണ് ഈ ദിനം വളരെ സജീവമായി ആചരിച്ചുവന്നത്. പിന്നീട് ലോകം മുഴുവന്‍ ഈ ദിനം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ അമേരിക്ക, ദക്ഷിണാഫ്രിക്ക, കാനഡ മുതലായ ചില രാജ്യങ്ങള്‍ മേയ്ദിനം ഇനിയും അംഗീകരിച്ചിട്ടില്ല. മെയ് 1 അമേരിക്കയില്‍ നിയമദിനമായാണ് ആചരിക്കുന്നത്.

ഇന്ത്യയില്‍ 1923ല്‍ മദ്രാസ് പ്രവിശ്യയിലാണ് ആദ്യമായി മേയ്ദിനം ആചരിക്കുന്നത്. കേരളത്തില്‍ 1957ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോഴാണ് മേയ്ദിനം പൊതു അവധി ആകുന്നത്. മേയ്ദിനം അംഗീകരിച്ചിട്ടുള്ള മിക്ക രാജ്യങ്ങളിലും ഈ ദിനം പൊതു അവധിയാണ്. വിപ്ലവഗാനങ്ങള്‍ പാടുവാനും വിപ്ലവനേതാക്കളെ ഓര്‍ക്കാനും തൊഴിലാളിവര്‍ഗ്ഗ വിമോചനത്തിനുള്ള പോരാട്ടങ്ങള്‍ക്ക് ആവേശം പകരുവാനും മേയ്ദിനം ഉപകരിക്കുന്നു.

വെറുമൊരു ദിനാചരണമല്ല മേയ് ദിനം. അത് തൊഴിലാളികളടക്കം അടിമസമാനമായ ജീവിതം നയിക്കുന്നവരുടെയും പലവിധ ചൂഷണങ്ങള്‍ക്കിരയാകുന്നവരുടെയും അധ:സ്ഥിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിമോചന മന്ത്രമുരുവിടുന്ന ദിവസമാണ്. ഒപ്പം ആധുനികകാലത്ത് ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് മേയ്ദിനം നല്‍കുന്ന സന്ദേശം ഉത്തേജനം നല്‍കും.