കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും യുവാവിനെ എണ്‍പത് മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി
കാഠ്മണ്ഡു: ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എണ്‍പത് മണിക്കൂറോളം കിടന്ന യുവാവിന് പുനര്‍ജന്മം. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നേപ്പാളി-ഫ്രഞ്ച് രക്ഷാപ്രവര്‍ത്തകരുടെ അഞ്ച് മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനത്തിന് ശേഷമാണ് റിഷി ഖനാല്‍ എന്ന യുവാവിനെ രക്ഷിക്കാന്‍ കഴിഞ്ഞത്.
ശനിയാഴ്ച്ച വൈകുന്നേരമുണ്ടായ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലാണ് റിഷി കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ടത്. വെള്ളമോ ഭക്ഷണമോ ലഭിക്കാതെയാണ് ഇത്രയും മണിക്കൂറുകള്‍ ഇയാള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നത്.
ഭൂകമ്പം നടക്കുമ്പോള്‍ റിഷി ഖനാല്‍ ഏഴ് നില കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണപ്പോള്‍ റിഷി ഇതിനിടയില്‍ പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം സേന നടത്തിയ തിരിച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.
അതേസമയം മഹാരാജ്ഗുഞ്ചിലെ ഇരുനില കെട്ടിടത്തിനടിയില്‍ അമ്പത് മണിക്കൂറോളം പെട്ട സുനിത സിറ്റോല എന്ന യുവതിയെ ഇന്ത്യന്‍ സുരക്ഷ സേന രക്ഷപ്പെടുത്തിയിരുന്നു.