തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നോട്ട ഉണ്ടാകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: ഒക്ടോബറില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നോട്ട(നണ്‍ ഓഫ് ദി എബൗവ്) ഉണ്ടാകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശസ്വയംഭരണ നിയമത്തില്‍ നിഷേധ വോട്ട് അവകാശമായി പറയുന്നില്ലെന്ന് കമ്മീഷണര്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധി യോഗത്തിൽ വ്യക്തമാക്കിയത്. ഒരൊറ്റ വോട്ടിങ് മെഷീനില്‍ തന്നെ ഒരാള്‍ക്ക് മൂന്നു വോട്ടു ചെയ്യാവുന്ന വോട്ടിങ് യന്ത്രമാണ് ഇത്തവണ ഒരുക്കുക. ഫോട്ടോ പതിച്ച വോട്ടപട്ടിക ഈ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. വ്യാജന്മാരായ ഒരേ പേരുകാര്‍ക്ക് കൂടുതല്‍ വോട്ടു കിട്ടുന്നത് തടയാനായി ഫോട്ടോ പതിച്ച സ്ഥാനാര്‍ഥി പട്ടിക ഉപയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി നോട്ട അവതരിക്കുന്നത്. എല്ലാ സ്ഥാനാര്‍ഥികളുടെയും പേരിന് അവസാനമാണ് നോട്ടയുടെ സ്ഥാനം. ഇന്ത്യ, ഗ്രീസ്, അമേരിക്ക, ഉക്രൈയിന്‍, സ്‌പെയിന്‍ തുടങ്ങിയ 13 രാജ്യങ്ങളില്‍ ഇപ്പോള്‍ ഈ സൗകര്യം നിലവുണ്ട്.
നോട്ടയില്‍ ലഭിച്ച വോട്ടുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ അത് സാധുവായ വോട്ടായി കണക്കാക്കില്ല. തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ നേരത്തെ പോളിങ് ബൂത്തികളില്‍ പോയിരുന്നില്ല. എന്നാല്‍, നോട്ട വരുന്നതോടുകൂടി എല്ലാ വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ എത്തിക്കാം കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസം.