മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ ഹർജിയിൽ നിന്ന് പരാതിക്കാരൻ പിൻമാറുകയോണെന്ന് ലോകായുക്ത
തിരുവനന്തപുരം: മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ ഹർജിയിൽ നിന്ന് പരാതിക്കാരൻ ജോർജ്ജ് വട്ടുകുളം പിൻമാറുകയോണെന്ന് ലോകായുക്ത. നിരവധി തവണ കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരൻ ലോകായുക്ത മുമ്പാകെ ഹാജരാകാതെ വിട്ടുനിന്നിരുന്നു. പണം വാങ്ങിയിട്ടാണോ പരാതിക്കാരൻ പിന്മാറുന്നതെന്ന് ഉപലോകായുകത ചോദിച്ചെങ്കിലും ലോകായുക്ത ഇടപ്പെട്ട് ചോദ്യം പിൻവലിച്ചു. മതിയായ തെളിവുകൾ ഉണ്ടെങ്കിലും ഹർജിക്കാരൻ പിന്മാറിയാൽ ലോകായുക്തക്ക് സ്വമേധയാ കേസ് മുന്നോട്ട് കൊണ്ടു പോകാൻ നിയമം അനുവദിക്കില്ലെന്ന് ജസ്റ്റിസ് പയസ് കുര്യാക്കോസ് ഓർമ്മിപ്പിച്ചു.
മൂന്നു സിറ്റിങ്ങുകളിലാണ് ഹാജരാകാതെ ജോര്‍ജ് വട്ടുകുളം ലോകായുക്തയുടെ വിമര്‍ശനം ഏറ്റുവാങ്ങിയത്. കേസ് മുന്നോട്ടു പോകാന്‍ പരാതിക്കാന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന കാര്യം അറിയില്ലേയെന്നും കോടതി ചോദിച്ചു. ലോകായുക്തയുടെ ചോദ്യം ചര്‍ച്ചയായതോടെ പരാതിയില്‍ നിന്നും പിന്‍വാങ്ങാന്‍ ഉദ്ദേശമില്ലെന്ന് ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകായുക്ത പറയുന്നതുപോലെ കേസില്‍ നിന്നും പിന്‍വാങ്ങാനല്ല ഹാജരാകാതിരുന്നത്. മറിച്ച് മറ്റൊരു കേസില്‍ മറ്റൊരു കോടതിയില്‍ ഹാജരാകേണ്ടതിനാലാണ് ലോകായുക്തയ്ക്കു മുന്നില്‍ എത്താന്‍ കഴിയാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പൊതുമരാമത്ത് മന്ത്രിക്കും പേഴ്‌സണൽ സ്റ്റാഫികൾക്കുമെതിരെ മുൻപ് ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകൾ അടങ്ങിയ സത്യവാങ്മൂലം ഗണേഷ്‌കുമാർ ലോകായുക്തയിൽ സമർപ്പിച്ചു. അടുത്ത മാസം 11-ന് സത്യവാങ്മൂലം പരിശോധിക്കുമ്പോൾ പരാതിക്കാരൻ നേരിട്ട് ഹാജരാകാൻ ലോകായുക്ത ഉത്തരവിട്ടു.ക്രമക്കേടുകൾ തെളിയിക്കുന്നതിനുളള രേഖകളോടൊപ്പം വിവരവകാശം നിഷേധിച്ച സർക്കാർ കത്തുകൾ ഉൾപ്പടെ 13 രേഖകളാണ് ഗണേഷ്‌കുമാർ 85 പേജുള്ള സത്യവാങമൂലത്തോടൊപ്പം ലോകായുക്തയിൽ സമർപ്പിച്ചത്.