നേപ്പാള്‍ ദുരന്തം; 1935 ഇന്ത്യക്കാരെ സൈന്യം നാട്ടിലെത്തിച്ചു,മാധ്യമങ്ങളെ പഴിച്ചും സൈന്യത്തിനും നന്ദി പറഞ്ഞും രക്ഷപെട്ട് എത്തിയവർ
(Photo: epa/Carl Whetham, International Federation of the Red Cross)
1935 ഇന്ത്യക്കാരെ വ്യോമസേനാ വിമാനങ്ങളില്‍ സൈന്യം നാട്ടിലെത്തിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭൂകമ്പത്തില്‍ 2500 ലേറെപ്പേര്‍ മരിച്ച നേപ്പാളില്‍ മഴയും തുടര്‍ ചലനങ്ങളും രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുകയാണു.
ഇന്ത്യന്‍ സൈന്യം ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. നൂറോളം പേരെ ഞായറാഴ്ച സൈന്യം രക്ഷപെടുത്തി. എന്നാല്‍, ആസ്പത്രികള്‍ മിക്കതും നിറഞ്ഞുകവിഞ്ഞ നിലയിലാണ്. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ചൈന, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തകരെ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.
വ്യോമസേനാ വിമാങ്ങള്‍ ഉപയോഗിച്ച് ശനിയാഴ്ച രാത്രിതന്നെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ച് തുടങ്ങിയിരുന്നു. വീണ്ടും ഭൂകമ്പം ഉണ്ടായതിനെത്തുടര്‍ന്ന് ഞായറാഴ്ച 1.30 മുതല്‍ വൈകീട്ട് 3 വരെ ഒഴിപ്പിക്കല്‍ നടപടികള്‍ തടസപ്പെട്ടിരുന്നു.
അതിനിടെ നേപ്പാളിലെ ദുരന്തഭൂമിയിൽ എത്തിയ ചില ഹിന്ദി ന്യൂസ് ചാനൽ പ്രതിനിധികൾക്കെതിരെ രക്ഷപെട്ടെത്തിയ ഇന്ത്യക്കാർ പരാതികൾ ഉയർത്തി.ദുരന്തഭൂമിയിൽ നിന്ന് രക്ഷപെട്ട് കരഞ്ഞ് കൊണ്ട് എത്തിയവരോട് മോദിയ്ക്ക് ജയ് വിളിക്കാൻ മാധ്യമങ്ങൾ ആവശ്യപ്പെട്ടതായി ഇവർ പരാതിപ്പെട്ടു.നേപ്പാളിലെ ദുരന്തം ജനങ്ങളിൽ എത്തിക്കാതെ ഇന്ത്യൻ പ്രധാനമന്ത്രി മോദിക്കും ഇന്ത്യൻ സർക്കാറിനും രക്ഷപെട്ട ഇന്ത്യക്കാരിൽ നിന്നും “പ്രശംസാപത്രം” വാങ്ങാനാണു ശ്രമിച്ചതെന്ന് ഇവർ പരാതി ഉയർത്തി.രക്ഷാപ്രവർത്തനത്തിനു മുൻകൈ എടുത്ത സൈന്യത്തിനു നേപ്പാളിൽ നിന്ന് രക്ഷപെട്ടെത്തിയ ഇന്ത്യക്കാർ നന്ദി പറഞ്ഞു