എത്ര ശക്തമായ ഭൂകമ്പമുണ്ടായാലും താജ്മഹൽ അതിജീവിക്കുമെന്ന് ഭൗമശാസ്ത്രജ്ഞർ
എത്ര വലിയ ഭൂകമ്പമുണ്ടായാലും താജ്മഹൽ അതിജീവിക്കുമെന്ന് ഭൗമശാസ്ത്രജ്ഞർ. ഭൂകമ്പത്തിൽ ആഗ്ര മുഴുവൻ ഇല്ലാതായാലും ഈ സ്മാരകത്തിന് ഒന്നും സംഭവിക്കില്ലെന്ന് ഭൗമശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. കാരണം ഭൂകമ്പത്തെ പ്രതിരോധിക്കുന്ന വിധത്തിലാണ് താജ്മഹലിന്റെ രൂപകൽപ്പന. മാത്രമല്ല തികച്ചും മൃദുവായ നദീതട മണ്ണിൽ നാല് നൂറ്റാണ്ടുകളായി ഒരു പോറൽ പോലുമില്ലാതെ ഇത് നിലനിൽക്കുന്നതിനും കാരണം ഇതിന്റെ നിർമാണ വൈദഗ്ദ്ധ്യമാണ്. ഭൂകമ്പം സമയത്ത് താജ് മഹലിനുള്ളിൽ കടക്കാനായാൽ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല ഗവേഷകരുടെ പക്ഷം.
നിർമ്മാണ വൈദഗ്ദ്ധ്യത്തിൽ താജ്മഹലിന്റെ ഏഴയലത്ത് എത്താൻ ആധുനിക ലോകത്തെ ഒരു കെട്ടിടങ്ങൾക്കുമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. റിക്ടർ സ്‌കെയിലിൽ ഒൻപത് തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടായാൽ ഇന്ത്യയിലെ ജനസാന്ദ്രതയേറിയ ഒരു നഗരം പോലും അവശേഷിക്കില്ല. എന്നാൽ താജ് മഹൽ നിലനിൽക്കും.
തലസ്ഥാനമായ ഡൽഹി ഭൂകമ്പ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ സുരക്ഷാ മുൻകരുതലുകൾ വേണമെന്ന കാലങ്ങളായുളള ആവശ്യം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. യമുന നദീതീരത്തെ മൃദുമണ്ണിന് ഹിമാലയൻ തടത്തിൽ നിന്നുളള ഭൂകമ്പതരംഗങ്ങൾ അതിജീവിക്കാനാകില്ല.