സൈനിക നടപടിക്കിടെ ബന്ദികൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദി താന്‍- ഒബാമ
വാഷിംഗ്ടണ്‍: യു.എസ് സൈനിക നടപടിക്കിടെ അല്‍-ഖെയ്ദയുടെ പിടിയിലുള്ള ബന്ദികൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. അല്‍-ഖെയ്ദയ്‌ക്കെതിരെയുള്ള ഭീകരവിരുദ്ധ സൈനിക നടപടിക്കിടെ ഭീകരര്‍ ബന്ദികളാക്കിയിരുന്ന അമേരിക്കകാരനും ഇറ്റലിക്കാരനും കൊല്ലപ്പെട്ടിരുന്നു.
ഭീകരര്‍ ഒളിച്ചുതാമസിച്ചിരുന്ന വീട് ഡ്രോൺ ഉപയോഗിച്ച് ബോംബിട്ട് തകര്‍ക്കുകയായിരുന്നു. അവര്‍ക്കൊപ്പം ബന്ദികളും ഉണ്ടായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. സംഭവം അതീവദുഃഖകരമാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ഒബാമ പറഞ്ഞു.
അമേരിക്കകാരനായ വാറന്‍ വെയിന്‍സ്റ്റന്‍, ഇറ്റലിക്കാരനായ ജിയോവാനി ലോ പേര്‍ട്ടോ എന്നിവരാണ് മരിച്ചത്. ജീവകാരുണ്യപ്രവര്‍ത്തകരായിരുന്ന ഇവരില്‍ വെയിന്‍സ്റ്റനെ 2011-ലും പോര്‍ട്ടോയെ 2012- ലുമാണ് ഭീകരര്‍ തടവിലാക്കിയത്.