പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
തൃശ്ശൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. വ്യാഴാഴ്ച പുലര്‍ച്ചെ തമിഴ്‌നാട്ടിലെ പഴനിയില്‍ നിന്നും ഷിബിനാണ് അറസ്റ്റിലായത്. ഉച്ചയോടെ ഷിബിനെ തൃശ്ശൂരിലെ ചേര്‍പ്പ് പോലീസ് സ്‌റ്റേഷനിലെത്തിക്കും.
സംഭവം നടന്ന ദിവസം ഉച്ചകഴിഞ്ഞു മുതല്‍ ഷിബിനേയും കുടുംബത്തേയും കാണാനില്ലായിരുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പോലീസ്. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരെ അറസ്‌റ്റ് ചെയ്യാന്‍ സഹായിച്ചത്. ഇക്കാര്യത്തില്‍ നടന്ന പരിശോധനയില്‍ ഇവര്‍ പാലക്കാട് കഴിഞ്ഞതായി ബോദ്ധ്യപ്പെടുകയും പോലീസ് സംഘം പളനിയില്‍ നടത്തിയ തെരച്ചിലില്‍ ഷിബിനും പിതാവും കുടങ്ങുകയുമായിരുന്നു.
തൃശ്ശൂരിലെ അരിമ്പൂരില്‍വച്ച് ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ പെണ്‍കുട്ടിയെ ഷിബിന്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാറിടിച്ച് തെറിച്ചുവീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്കുനേരെയും യുവാവ് കാര്‍ ഓടിച്ചുകയറ്റിയതോടെ സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. സമാനരീതിയിൽ ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിനുശേഷമാണ് നാടിനെ നടുക്കിയ സംഭവം.