ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് അംഗീകാരം; കൊളീജിയം സംവിധാനം അവസാനിച്ചു
ന്യൂഡല്‍ഹി: ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് (എന്‍.ജെ.എ.സി) കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. തിങ്കളാഴ്ച മുതൽ പുതിയ സംവിധാനം പ്രാബല്യത്തില്‍ വന്നു. ജഡ്ജിമാരുടെ നിയമനങ്ങളില്‍ 22 വര്‍ഷമായി തുടരുന്ന കൊളീജിയം സംവിധാനം ഇതോടെ അവസാനിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്ന കമ്മീഷനായിരിക്കും ഇനി ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനങ്ങളില്‍ തീരുമാനമെടുക്കുക. കൊളീജിയം സംവിധാനംവഴി ജഡ്ജിമാരെ നിയമിക്കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ദേശീയ ജുഡീഷല്‍ നിയമന കമീഷന് രൂപംനല്‍കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 31ന് കമ്മീഷന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെയാണ് നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയത്. 27 ഹൈകോടതി ജഡ്ജിമാരെ നിയമിക്കുകയും രണ്ടുപേരെ സ്ഥലംമാറ്റുകയും ചെയ്ത പിന്നാലെയാണ് പുതിയ വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.