ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറുമായി നരേന്ദ്രമോദി മുന്നോട്ടു പോയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറുമായി നരേന്ദ്രമോദി മുന്നോട്ടു പോയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. റാഫേല്‍ യുദ്ധവിമാനങ്ങൾ എയര്‍ക്രാഫ്റ്റുകളില്‍ മോശം പ്രകടനത്തിനു പേരുകേട്ടതാണെന്ന് സ്വാമി ട്വിറ്ററിലൂടെ വ്യക്തമാക്കി. കരാറുമായി മുന്നോúട്ടു പോകരുതെന്ന് പ്രധാനമന്ത്രിയോടു അഭ്യര്‍ഥിച്ചിരുന്നതായി സ്വാമി പറയുന്നു. മുന്‍ യുപിഎ സര്‍ക്കാരിന്റെ സമയത്താണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനു ചര്‍ച്ചകള്‍ തുടങ്ങിയത്.
ഈ കരാര്‍ യാഥാര്‍ഥ്യമായാല്‍ രണ്ട് വിഷയങ്ങളിലാണ് ബിജെപി സര്‍ക്കാര്‍ നാണംകെടുന്നത്. ഒന്ന്, റാഫേല്‍ കുറഞ്ഞ ഇന്ധനക്ഷമതയുള്ള വിമാനമാണ്. രണ്ടാമത്തേത് മോശം പ്രകടനവും, സ്വാമി പ്രസ്താവനയില്‍ അറിയിച്ചു. കരാറുമായി മുന്നോട്ടു പോകാനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെങ്കില്‍ കോടതിയെ സമീപിക്കുകയല്ലാതെ തനിക്കു വേറൊരു വഴിയില്ലെന്നും സ്വാമി കൂട്ടിച്ചേര്‍ക്കുന്നു.
ഫ്രഞ്ച് കമ്പനി ദസ്സാദുമായി കരാര്‍ ഒപ്പിട്ട പലരാജ്യങ്ങളും ഇവ റദ്ദാക്കിയെന്ന് സ്വാമി പറയുന്നു. ആരും വാങ്ങാനില്ലെങ്കില്‍ ദസ്സാദ് പാപ്പരാകും ഇതു ഫ്രാന്‍സിനെയും ബാധിക്കും. വിമാനങ്ങള്‍ വാങ്ങിക്കുന്നതിലും നല്ലത് ദസ്സാദ് എന്ന കമ്പനിയെ വാങ്ങിക്കുകയാണ് നല്ലതെന്നും സ്വാമി കൂട്ടിച്ചേര്‍ക്കുന്നു.
മീഡിയം മള്‍ട്ടിറോള്‍ യുദ്ധവിമാനമായാണ് റാഫേല്‍ ഇന്ത്യയിലെത്തുക. ഉടന്‍ ഉപയോഗിക്കാവുന്ന വിധത്തിലായിരിക്കും ഫ്രഞ്ച് കമ്പനിയായ ദസ്സാദ് ഇത് കൈമാറുക. കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ അധികം വൈകാതെ ഇവ ഇന്ത്യയിലെത്തും. വിമാനത്തില്‍ ഉപയോഗിക്കേണ്ട ആയുധങ്ങള്‍ അടക്കമുള്ള അനുബന്ധ സാമഗ്രികളും ഇതേസമയം ഇന്ത്യയിലെത്തും.
ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ മോദി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്‍ദുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായിരുന്നു.