ഫോക്‌നറുടെ ഓള്‍റൗണ്ട് മികവില്‍ രാജസ്ഥാന് 26 റണ്‍സ് വിജയം

single-img
11 April 2015

jamesപുണെ: രാജസ്ഥാന്‍ റോയല്‍സിന് ജെയിംസ് ഫോക്‌നറുടെ ഓള്‍റൗണ്ട് മികവില്‍ വിജയത്തുടക്കം. പുണെയില്‍ നടന്ന മത്സരത്തില്‍ റോയല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 26 റണ്‍സിനാണ് തോല്‍പിച്ചത്. 33 പന്തില്‍ നിന്ന് 46 റണ്ണെടുക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഫോക്‌നറാണ് മാന്‍ ഓഫ് ദി മാച്ച്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ജെയിംസ് ഫോക്‌നറുടെ ബാറ്റിങ് മികവില്‍ 162 റണ്‍സാണ് നേടിയത്.

20 ഓവര്‍ ബാറ്റ് ചെയ്‌തെങ്കിലും പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടാനായുള്ളു. ബാറ്റിങ്ങില്‍ പരാജയപ്പെട്ട വിക്കറ്റ്കീപ്പര്‍ സഞ്ജു സാംസണ്‍ രണ്ടു റണ്ണൗട്ടും ഒരു ക്യാച്ചെടുക്കുകയും ചെയ്ത് ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.  നേരിട്ട ആദ്യ പന്തില്‍ തന്നെ വിരേന്ദര്‍ സെവാഗിനെ ഉജ്വലമായ ഡൈവിങ് ക്യാച്ചിലൂടെ മടക്കിയ സഞ്ജു പിന്നീട് മുരളി വിജയെയും വൃദ്ധിമാന്‍ സാഹയെയുമാണ് റണ്ണൗട്ടാക്കിയത്.

37 റണ്ണെടുത്ത മുരളി വിജയാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍. അക്‌സര്‍ പട്ടേലും ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയും 24 റണ്‍സ് വീതവും ഡേവിഡ് മില്ലര്‍ 23 ഉം റണ്‍സെടുത്തു.  വലിയ പ്രതീക്ഷയായിരുന്ന ഓസീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ഏഴു റണ്‍സ് മാത്രമാണ് നേടാനായത്. നാലോവര്‍ എറിഞ്ഞ ഫോക്‌നര്‍ 26 റണ്‍സ് വിട്ടകൊടുത്താണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

ടിം സൗത്തി 36 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍മാരായി ഇറങ്ങിയ അജിങ്ക്യ രഹാനെയും (0) സഞ്ജു സാംസണും (5) വലിയ പ്രതീക്ഷയായിരുന്ന കരുണ്‍ നായരും (8) നിസാര സ്‌കോറിന് പുറത്തായി പ്രതിസന്ധിയിലായ റോയല്‍സിനെ ആദ്യം സ്റ്റീവന്‍ സ്മിത്തും (33) പിന്നീട് ദീപക് ഹൂഡയും (30) ആണ് അപകടനില കടത്തിയത്. പഞ്ചാബിനുവേണ്ടി അമുറീത് സിങ് മൂന്നും മിച്ചല്‍ ജോണ്‍സണ്‍ രണ്ടും സന്ദീപ് ശര്‍മയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.