പ്രധാനമന്ത്രിയുടെ മാന്‍ കി ബാത് ജനങ്ങളെ കബളിപ്പിക്കാനുള്ളത്; മോദി തലച്ചോര്‍ ഒട്ടും പ്രവര്‍ത്തിക്കാത്ത നേതാവ്-മമതാ ബാനര്‍ജി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാന്‍ കി ബാത് റേഡിയോ പ്രഭാഷണത്തിന് ജനങ്ങളെ കബളിപ്പിക്കുന്നതിനപ്പുറത്തേക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തലച്ചോര്‍ ഒട്ടും പ്രവര്‍ത്തിക്കാത്ത നേതാവ് മോദിയെന്നും അവര്‍ കുറ്റപ്പെടുത്തി.
ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന റാലിയിലായിരുന്നു മമതാ ബാനര്‍ജിയുടെ വിമര്‍ശനം. ബിജെപി സര്‍ക്കാറിന്റെ മുഖ്യ അജണ്ടയായി കാണുന്ന ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലിനെ ഏതറ്റം വരെയും എതിര്‍ക്കും. മോദി സര്‍ക്കാറിന്റെ നിലപാടുകളോടുള്ള വിയോജിപ്പുമായി മുന്നോട്ടു പോവുമെന്നും കര്‍ഷകര്‍ക്ക് അനുകൂലമായി നിലപാടുകളില്‍ നിന്ന് ബംഗാൾ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും പ്രഖ്യാപിച്ചാണ് കൊല്‍ക്കത്തയിലെ റാലി സമാപിച്ചത്.
മാന്‍ കി ബാത് എന്ന റേഡിയോ പരിപാടിയിലൂടെ നിരവധി തെറ്റായ സന്ദേശങ്ങളാണ് മോദി കൈമാറുന്നത്. രാജ്യത്ത് മുന്‍പെങ്ങുമില്ലാത്തവിധം മതസ്പര്‍ധയുണ്ടാക്കാനാണ് മോദി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. അതിന്റെ ഭാഗമായാണ് ഇവിടെ പളളികള്‍ നശിപ്പിക്കപ്പെടുന്നതെന്നും മമത ആരോപിച്ചു.ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെയും മമത വിമര്‍ശിച്ചു.