സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് പിറകെ പോകില്ല;ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ച് മുന്നോട്ട് പോകും: മുഖ്യമന്ത്രി
ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി.സി.ജോർജിനെ നീക്കിയത് മാണിക്ക് മുൻപിലുള്ള കീഴടങ്ങലല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി .സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് പിറകെ പോകില്ല ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ച് മുന്നോട്ട് പോകും സര്‍ക്കാരിന്റെ കടമകള്‍ നിര്‍വഹിക്കും എന്നും മുഖ്യ മന്ത്രി പറഞ്ഞു.
യു.ഡി.എഫ് ചെയർമാനായ തനിക്ക് മുന്നണിയെ നല്ല നിലയിൽ കൊണ്ടു പോവേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. അത് നിറവേറ്റുന്നതിന് എന്റേതായ ഒരു പ്രവർത്തന ശൈലിയുണ്ട്. അത് മറ്റാരെക്കാളും നന്നായി അറിയാവുന്നത് ജോർജിനാണ്. മുന്നണിയുടെ പൊതുതത്വം അനുസരിച്ചാണ് ജോർജിനെതിരെ നടപടി എടുത്തത്. പി.സി ജോര്‍ജിനെ പുറത്താക്കണോ എന്ന് തീരുമാനിക്കേണ്ടത് കേരള കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
ജോർജിനെ തനിക്ക് ഭയമില്ല. മാണിക്കെതിരായി ജോർജ് തന്ന കത്ത് വായിച്ച താൻ ഞെട്ടിപ്പോയി. ഇതുവരെ തന്നോട് പറയാത്ത കാര്യങ്ങളാണ് കത്തിലുള്ളത്. കത്ത് കിട്ടിയപ്പോൾ തന്നെ ജോർജിനെ വിളിച്ച് എന്തൊക്കെയാ എഴുതിയിരിക്കുന്നത് എന്ന് ചോദിച്ചുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ചീഫ് വിപ്പ് വിഷയത്തില്‍ തീരുമാനമെടുത്ത ചൊവ്വാഴ്ച പോലും യെമനില്‍ നിന്ന് മലയാളികളെ തിരിച്ചെത്തിക്കുന്നത് പോലെ ഗൗരവമായ പല കൂടിയാലോചനകളും ചര്‍ച്ചകളും നടന്നു. അതാരും കാണുന്നില്ല. മറ്റേത് സംസ്ഥാന സര്‍ക്കാരും ചെയ്യുന്നതിലും കൃത്യമായി കാര്യങ്ങള്‍ ചെയ്തു ഇതുവരെ 1903 പേരെ നാട്ടിലെത്തിച്ചു. യെമനില്‍ നിന്ന് ഇന്നും നാളെയും മുംബൈയിലെത്തുന്ന മലയാളികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിക്കും എന്നും അദ്ദേഹം പറഞ്ഞു.