ബാര്‍ കേസില്‍ സര്‍ക്കാരിനെ തോല്‍ക്കണമെന്ന മട്ടിലാണ് എജി കേസ് വാദിച്ചതെന്ന് ടി.എന്‍ പ്രതാപന്‍; എഎൽഎക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ബാര്‍ കേസില്‍ സര്‍ക്കാര്‍ തോല്‍ക്കണമെന്ന മട്ടിലാണ് എജി കേസ് വാദിച്ചതെന്ന് ടി.എന്‍ പ്രതാപന്‍ എംഎല്‍എ. പ്രതാപന്‍ എജി കെ.പി ദണ്ഡപാണിയെ വിമര്‍ശിച്ചത് വലിയ തെറ്റാണെന്ന് എഎൽഎക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സുപ്രീംകോടതിയില്‍ നിന്ന് ബാര്‍ കേസില്‍ കിട്ടിയ അനുകൂല പരാമര്‍ശമടങ്ങുന്ന വിധി, മദ്യലഭ്യത കുറച്ചുകൊണ്ടുവരുകയെന്നത് പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്ന് തെളിയിക്കാന്‍ മുന്‍ സര്‍ക്കാറുകളുടെ ചാരായനിരോധമടക്കമുള്ള നടപടികളുടെ വിശദാംശങ്ങള്‍, സമ്പൂര്‍ണ മദ്യനിരോധമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന യു.ഡി.എഫ് പ്രകടനപത്രിക ഇതൊന്നും കോടതിയില്‍ എത്തിയിട്ടില്ല.
പല വസ്തുതകളും അഡ്വക്കറ്റ് ജനറല്‍ മന:പൂര്‍വം കോടതിയില്‍ എത്തിച്ചില്ല. അതുകൊണ്ട് കേസ് സുപ്രീംകോടതിയില്‍ എത്തുമ്പോള്‍ താന്‍ കക്ഷിചേരുമെന്നും പ്രതാപന്‍ പറഞ്ഞു. ബാറുകള്‍ പൂട്ടിയശേഷം മദ്യവില്‍പന കുറഞ്ഞെന്ന് രേഖകള്‍ വ്യക്തമാക്കുമ്പോള്‍ മറിച്ചുള്ള കണക്കാണ് കോടതിയില്‍ എത്തിയതെന്നും പ്രതാപന്‍ പറഞ്ഞു.
എ.ജി മികച്ച രീതിയിലാണ് കേസ് നടത്തിയത്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയോടോ കെ.പി.സി.സി പ്രസിഡന്‍റിനോടോ പറയാമായിരുന്നെന്ന് മുഖ്യമന്ത്രി. പ്രതാപനോട് വിശദീകരണം ചോദിക്കും. പ്രതാപന്‍ ആദ്യമായല്ല ഈ നിലപാട് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത്തവണ കണ്ടോളൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതാപന്‍െറ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തത്തെി. വെറുതെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് കെ.പി.സി.സി വക്താവ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. സര്‍ക്കാറിനെതിരെയാണ് പ്രതാപന്‍െറ നീക്കമെന്ന് ജോസഫ് വാഴക്കന്‍ എം.എല്‍.എയും കുറ്റപ്പെടുത്തി.