അനുഷ്കയെ കൈവിടാതെ കോഹ്ലി:ആരാധകരുടെ പ്രതിഷേധത്തിനിടെ ഇന്ത്യന്‍ ടീമിനൊപ്പം അനുഷ്‌ക തിരിച്ചെത്തി
ടീം ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയും ഇന്ത്യയിൽ മടങ്ങിയെത്തി.മുംബൈ അന്താരാഷ്ട്രവിമാനത്താവളം വഴിയാണു ഇരുവരും എത്തിയത്.ഇന്ത്യയുടെ സെമി പരാജയത്തിനു അനുഷ്കയെയും കൊഹ്‌ലിയെയും ആരാധകർ കുറ്റപ്പെടുത്തിയിരുന്നു.ഇരുവരും ദുഖം നിഴലിച്ച അവസ്ഥയിലാണു കാണപ്പെട്ടത്.സിഡ്‌നിയില്‍ നിന്നും ഇന്ത്യന്‍ ടീമിനൊപ്പമാണ് അനുഷ്‌ക മുംബൈ എയര്‍പോര്‍ട്ടിലെത്തിയത്.മുംബൈ എയര്‍പോര്‍ട്ടില്‍ കൂടിനിന്ന ആരാധകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്‍പിലെത്തിയിട്ടും അനുഷ്‌കയുടെ കൈവിടാന്‍ കോഹ്ലി തയ്യാറായില്ല.
അതേസമയം ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യ, ഓസ്ട്രേലിയയോട് തോറ്റതിന് വൈസ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെയോ അദ്ദേഹത്തിന്റെ കാമുകി അനുഷ്ക ശര്‍മയെയോ കുറ്റപ്പെടുത്തേണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. അനുഷ്കയെയും കൊഹ്‌ലിയെയും കുറ്റപ്പെടുത്തുന്നവര്‍ ടീമിലെ ചില ദുര്‍ബല കണ്ണികളെ കാണാതെപോകുകയാണെന്നും ഗാംഗുലി പറഞ്ഞു.
അനുഷ്ക ശര്‍മ എന്തു തെറ്റാണ് ചെയ്തത്. മറ്റു കളിക്കാരുടെ കുടുബാംഗങ്ങള്‍ പോയതുപോലെ ഇന്ത്യ-ഓസ്ട്രേലിയ മത്സരം കാണാന്‍ പോയതോ ?കൊഹ്‌ലിയുടെ പരാജയത്തിന് അനുഷ്കയെ കുറ്റപ്പെടുത്തുന്നത് നീതീകരിക്കാനാവില്ല. ആരാധകരുടെ അപക്വമായ പെരുമാറ്റം മാത്രമാണിത്. രണ്ടാളുകള്‍ പരസ്പരം സ്നേഹിക്കുന്നതില്‍ എന്താണ് തെറ്റ്. കൊഹ്‌ലി ചെയ്ത തെറ്റ് തന്റെ പ്രണയം പൊതുവേദിയില്‍ ഒളിപ്പിച്ചുവെച്ചില്ല എന്നതാണെന്നും ഗാംഗുലി പറഞ്ഞു.
അനുഷ്‌ക്കയ്‌ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ആക്രമണത്തെ ബോളീവുഡ് താരങ്ങളായ ദിയ മിര്‍സ, പ്രിയങ്ക ചോപ്ര, സുഷ്മിത സെന്‍ എന്നിവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.