രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളിലും ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കുമെന്ന് ഹിന്ദുമഹാസഭ
ലഖ്‌നൗ: ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളിലും ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദുമഹാസഭ തീരുമാനിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാൽ ഉത്തര്‍പ്രദേശില്‍ ഈ ശ്രമം പോലീസ് പരാജയപ്പെടുത്തിയതായി പറയപ്പെടുന്നു. ഇതിന് പിന്നാലെയാണ് രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദു മഹാസഭ തീരുമാനിച്ചത്.
എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കാനാണു ഹിന്ദുമഹാസഭയുടെ നീക്കം. ഇതിനായി ഹിന്ദുമഹാസഭ നൂറു കണക്കിനു ക്ഷേത്രങ്ങളിലെ ഹിന്ദുത്വ സംഘടനകളുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുടെയും സന്യാസികളുടെയും പിന്തുണതേടിയിട്ടുണ്ട്. പ്രതിമ സ്ഥാപിക്കും വരെ സംഭവം രഹസ്യമാക്കി വെക്കാനാണ് ഹിന്ദുമഹാസഭയുടെ തീരുമാനം. മാധ്യമ ശ്രദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുമെന്ന ഭയമാണ് ഇതിനുപിന്നില്‍.
സിതാപൂരിലും മീററ്റിലും ഗോഡ്സെക്കായി ക്ഷേത്രവും പ്രതിമയും ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈ നീക്കം ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞിരുന്നു. കൂടാതെ ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനും പോലീസ് തീരുമാനിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ക്ഷേത്രങ്ങളില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കുന്നത് പരസ്യമാക്കേണ്ടെന്നു തീരുമാനിച്ചത്. രാജ്യത്തെ ക്ഷേത്രങ്ങളില്‍ ആദ്യം പ്രതിമ സ്ഥാപിച്ചശേഷം മാധ്യമങ്ങളെ അറിയിക്കാനാണ് ഹിന്ദു മഹാസഭയുടെ തീരുമാനം.
ഹിന്ദി സംസാരിക്കുന്ന മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ എത്രയും പെട്ടെന്ന് ഗോഡ്സെയുടെ പ്രതിമകള്‍ ഉയരുമെന്ന് ഹിന്ദു മഹാസഭ നേതാവ് അറിയിച്ചു.
ജയ്പൂരിലുള്ള ശില്പികൾക്ക് 500 പ്രതിമകളുടെ ഓര്‍ഡറാണു ഹിന്ദു ഗ്രൂപ്പുകള്‍ നല്‍കിയിട്ടുള്ളത്. കൂടാതെ ഗോഡ്സെയുടെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിക്കാട്ടുന്ന രചനകള്‍ പ്രചരിപ്പിക്കുന്നതിനായി ചെറിയ ലൈബ്രറികള്‍ തുടങ്ങാനും ഇവര്‍ക്കു പദ്ധതിയുണ്ട്.